
ന്യൂയോർക്ക്: ചരിത്രം കുറിച്ച് 'ആർട്ടെമിസ് 2' സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഓറിയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി 40 മിനിട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു.
പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്തിരിക്കുകയാണ് ആർട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർഡ് ഇന്നലെ രാത്രി 11.26നാണ് ഓറിയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലർച്ചെ 4.37ന് ഭൂമിയിൽ നിന്ന് നാല് 6,06,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനിമുതൽ ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച ഏറ്റവും കൂടുതൽ ദൂരം.
1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില്‍ ആർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഓറിയോൺ പേടകം പത്ത് ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഓറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുമ്പേ മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം. പുതിയ പദ്ധതി അനുസരിച്ച് ആർട്ടെമിസ് നാലാം ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |