കൊല്ലം: കൊല്ലം കുരീപ്പുഴ പ്ലാവറ തീരത്ത് പൊളിക്കാൻ ഇട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുരീപ്പുഴ പ്ലാവറ ക്ഷേത്രത്തിന് സമീപമുള്ള വർക്ക് ഷോപ്പിനോട് ചേർന്നാണ് ബോട്ട് പൊളിക്കുന്ന ജോലികൾ നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ബോട്ടിലെ കമ്പികൾ വെൽഡ് ചെയ്യുന്നതിനിടെ ഡീസൽ ടാങ്കിലേക്ക് തീപ്പൊരി വീണതാണ് അപകടത്തിന് കാരണം. ടാങ്കിൽ തീ പടരുന്നത് ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നതോടെ അഞ്ചുപേരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടം നടന്ന ബോട്ടിന് സമീപം മറ്റ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരുന്നത് കണ്ടയുടൻ അവ വേഗത്തിൽ മാറ്റിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് ചാമക്കട ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളും കൊല്ലം സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളും ഒരു ഫ്ലോട്ടിങ് യൂണിറ്റും സ്ഥലത്തെത്തി. ഏകദേശം ഒന്നര മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ബോട്ട് ഭാഗികമായി കത്തിനശിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |