
വർക്കല: കൂലി ചോദിച്ചതിന് വർക്ക്ഷോപ്പ് ഉടമയെ ചുറ്റികകൊണ്ട് മർദ്ദിച്ച കേസിലെ രണ്ടുപേരെ അയിരൂർ പൊലീസ് പിടികൂടി. ഇടവ ചെമ്പകത്തിൻമൂട് കൃഷ്ണാനന്ദിൽ സുധീർ(56), ഇടവ പൊട്ടക്കുളം അലീന മൻസിൽ മുജീബ് (42) എന്നിവരാണ് അറസ്റ്റിലായത്. പാലച്ചിറ കാണവിള വീട്ടിൽ സാജൻ (46)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് സംഭവം. വർക്ക്ഷോപ്പിന് സമീപത്തെത്തിയ സുധീറിനോട് ഇരുചക്രവാഹനം നന്നാക്കിയതിന്റെ 200രൂപ സാജൻ ആവശ്യപ്പെട്ടു. തുടർന്ന് സുധീറും സുഹൃത്തായ മുജീബും ചേർന്ന് അസഭ്യം പറഞ്ഞശേഷം അവിടെനിന്ന് പോയി. എന്നാൽ കുറച്ചുകഴിഞ്ഞ് മുജീബ് തിരികെയെത്തി വർക്ക്ഷോപ്പിലെ തന്നെ ചുറ്റിക കൈക്കലാക്കി സാജനെ ആക്രമിക്കുകയായിരുന്നു. സാജൻ ഒഴിഞ്ഞുമാറിയെങ്കിലും ചുറ്റിക നെറ്റിയിൽ പതിച്ചു. തുടർന്ന് ചുറ്റികകൊണ്ട് ശരീരമാകെ മർദ്ദിച്ചു. നെറ്റിയിൽ നാലോളും തയ്യലും മുതുകിനും വാരിയെല്ലിനും ക്ഷതവുമേറ്റു. ബോധരഹിതനായി തറയിൽ വീണ സാജന്റെ ഇടതുകാൽ പിടിച്ചു തിരിച്ചതിനാൽ മുട്ടിനും ഞരമ്പുകൾക്കും സാരമായി പരിക്കേറ്റു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയുടമയാണ് സാജനെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ സുധീർ,മുജീബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |