
വിഴിഞ്ഞം: ബാറിലെ തർക്കത്തിന് പിന്നാലെ വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ ക്രൂരമായി കൊലപ്പെുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ രണ്ട് മണിക്കൂറിനകം പിടികൂടി പൊലീസ്.
കൊലപാതകശേഷം പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചു. ഇതിനിടെ ഇതുവഴി നടന്നുപോകുകയായിരുന്ന യുവാവിനെ പിടികൂടി ചോദ്യം ചെയ്തതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് സഹോദരങ്ങളായ അനന്തുവിനെയും അച്ചുവിനെയും തേടി പൊലീസ് പയറ്റുവിളയിലേക്ക് പാഞ്ഞു. ഇതിനിടെ സുഹൃത്തായ ഒരാളുടെ വാഹനം വിളിച്ചുവരുത്തി രക്ഷപ്പെടാൻ ശ്രമിക്കവെ അനന്തു ചെന്നുപെട്ടത് ലൈറ്റിടാതെ എത്തിയ പൊലീസ് വാഹനത്തിനു മുന്നിൽ.
രക്ഷപ്പെടാതിരിക്കാൻ ജീപ്പ് മുന്നിലിട്ട് വാഹനം തടഞ്ഞ് പ്രതി അനന്തുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ വിവരത്തെ തുടർന്ന് അച്ചുവിനെയും വീട്ടിലെത്തി പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രജി രാജ്,ഗ്രേഡ് എസ്.ഐ സാബു,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒമാരായ റെജിൻ,രാകേഷ് റോഷിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികളെ കുടുക്കിയത് വീഡിയോ ദൃശ്യങ്ങൾ
ബാറിന് സമീപത്തെ റോഡിൽ നടന്ന കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതികൾ ഉടൻ അറസ്റ്റിലായത്. സംഭവ സമയം ബാറിന് മുന്നിലും പരിസരത്തും നിരവധിപേരുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാനുണ്ടായിരുന്നില്ല. ഈ സമയം അതുവഴി കടന്നുപോയ ചൊവ്വര സ്വദേശിയായ കാർ ഡ്രൈവർ റോഡിൽ കിടക്കുന്നയാളെ കണ്ടു. തന്റെ കാർ ഹമ്പ് ചാടിയതാണോ യുവാവിന്റെ പുറത്തു കയറിയതാണോ എന്ന സംശയത്തിൽ റിവേഴ്സ് എടുത്ത് തിരികെവന്നു.
പുറത്തിറങ്ങി യുവാവിനെ കാറിൽ കയറ്റാൻ അവിടെ നിന്നവരോട് പല തവണ അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ ഡ്രൈവർ തന്നെ 108ലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. പൊലീസ് സഹായത്തോടെ യുവാവിനെ കാറിൽകയറ്റി ആശുപത്രിയിലാക്കി. വീഡിയോ ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ അപകടമായി ചിത്രീകരിച്ച് എനിക്കെതിരെ കേസ് വരുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
ഒരേ കല്യാണത്തിന് പങ്കെടുത്തവർ
കട്ടച്ചൽകുഴിയിലെ കല്യാണവീട്ടിൽ പങ്കെടുത്ത ശേഷമാണ് സുമനും സുഹൃത്തുക്കളും കേസിൽ പിടിയിലായ പ്രതികളും മുക്കോലയിലെ ബാറിലെത്തിയത്. എങ്കിലും ഇരുപക്ഷക്കാർക്കും തമ്മിൽ മുൻ പരിചയമില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |