കോട്ടയം: 90 ദിവസത്തിനുള്ളിൽ തുറക്കേണ്ട തണ്ണീർമുക്കംബണ്ട് കാത്തിരിപ്പിനൊടുവിൽ 125 ദിവസത്തിന് ശേഷം 20ന് തുറക്കും. വേന്പാട്ടുകായലിൽ ഉൾപ്പെടെ ജലമലിനീകരണം രൂക്ഷമായതും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് ബണ്ട് തുറക്കാൻ തീരുമാനമായത്. ആലപ്പുഴ -കോട്ടയം ജില്ലാ കളക്ടർമാരും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
കാർഷികകലണ്ടർ അനുസരിച്ച് മാർച്ച് 15ന് അടച്ച് ഏപ്രിൽ 15നാണ് ബണ്ട് തുറക്കേണ്ടത്. കഴിഞ്ഞവർഷം ഏപ്രിൽ 11നായിരുന്നു തുറന്നത്. കൊയ്ത്ത് പൂർത്തിയാകാൻ വൈകിയതാണ് ഈവർഷം ബണ്ട് തുറക്കൽ 20 വരെ നീളാൻ കാരണം.
കൊയ്ത്ത് പൂർത്തിയാകും മുമ്പ് ബണ്ട് തുറന്നാൽ ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കും. കർഷകർ ഉൾപ്പെടെ എതിർപ്പ് അറിയിച്ചിരുന്നു.
കായലിൽ ഒഴുക്ക് വർദ്ധിക്കും
90 ഷട്ടറുകളും രണ്ട് റഗുലേറ്ററുകളുമാണ് ബണ്ടിലുള്ളത്. ഷട്ടറുകൾ പൂർണമായും തുറക്കുന്നതോടെ വേമ്പനാട്ടുകായലിൽ ഒഴുക്ക് വർദ്ധിക്കും. കടലിൽ നിന്നുള്ള ഉപ്പുവെള്ളം കായലിൽ എത്തുന്നതോടെ പോളയും പായലും ചീഞ്ഞഴുകും. ഇതോടെ ജലഗതാഗതവും സാധാരണ നിലയിലാകും. ഷട്ടർ തുറക്കുന്നതോടെ ബണ്ടിനപ്പുറം കൊച്ചി കായൽ ഭാഗത്ത് നിന്നഉള്ള മത്സ്യങ്ങൾ വേമ്പനാട്ടുകായലിൽ ആലപ്പുഴ, കുമരകം ഭാഗത്തേക്ക് ഒഴുകിയെത്തുന്നതോടെ മത്സ്യ സമ്പത്തിലും വർദ്ധനവുണ്ടാകും.
ഇനി മത്സ്യചാകര
ഉപ്പുവെള്ളത്തിൽ വളർന്ന ചെമ്മീൻ, കൊഞ്ച് തുടങ്ങിയവ ഇനി സുലഭമായി ലഭിക്കും. പായലും പോളയും മാറി വെള്ളത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കുന്നതോടെ കരിമീൻ,മുരശ്, കായൽവാള,കായൽ കാളാഞ്ചി,വരാൽ,പള്ളത്തി,നങ്ക്,വരാൽ,കൂരി,പൂമീൻ തുടങ്ങിയവയുടെ ലഭ്യത കൂടും. കക്ക സംഭരണത്തിലും വർദ്ധനവുണ്ടാകും.
ഉപ്പുവെള്ളം ഒഴുകിയെത്തുന്നത് തോടുകളിലെ ജലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും
ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ പമ്പിംഗ് തടസപ്പെടുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കും.
ഉപ്പുവെള്ളം തടയാൻ മീനച്ചിലാറ്രിലും മറ്റും താത്ക്കാലിക ബണ്ട് നിർമ്മിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |