കൊല്ലം: കനത്ത വേനൽചൂടിന് ആശ്വാസമായെത്തിയ വേനൽമഴ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസഹനീയമായ ചൂടിന് ശമനമേകാൻ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജില്ലയിൽ പരക്കെ മഴ പെയ്തത്.
എന്നാൽ പെട്ടന്നുണ്ടായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റാണ് വില്ലനായത്. ചിലയിടങ്ങളിൽ മഴവെള്ളം കെട്ടിനിന്നത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ശക്തമായ കാറ്റിൽ മുട്ടറ പള്ളിക്കുന്നുംപുറം ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകി. പലയിടങ്ങളിലും മരങ്ങൾ വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. മരങ്ങൾ വീണതിനെ തുടർന്ന് ഉൾറോഡുകളിൽ ഗതാഗത തടസവും നേരിട്ടു. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തടസങ്ങൾ നീക്കിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്.
തൃക്കണ്ണമംഗലം പ്ലാപ്പള്ളി റോഡിലും കാറ്റിൽ കൂറ്റൻ മരം കടപുഴകി. ഇതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മരം വീണപ്പോൾ റോഡിൽ വാഹനങ്ങളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. പിന്നീട് ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.
ഓയൂർ മണികണ്ഡേശ്വരത്ത് വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന റൂഫിംഗ് ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്ന് സമീപത്തെ 11 കെ.വി
വൈദ്യുതി ലൈനിന് മുകളിൽ വീണു. ഉടൻ കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് ഷീറ്റുകൾ സുരക്ഷിതമായി നീക്കം ചെയ്തത്.
ശക്തമായ മിന്നലിന് സാദ്ധ്യത
വേനൽമഴയോടൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യത
മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
തകരാറിലായ വൈദ്യുതി ലൈനുകളിൽ സ്പർശിക്കരുത്
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |