കൊല്ലം: പാചക വാതക ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനായി സംഭരിച്ച, 19 വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ കൊട്ടിയം തഴുത്തലയിലുള്ള വീട്ടിൽ നിന്ന് പിടിച്ചെടുത്തു, കാലിയായ സിലിണ്ടറുകളാണ് പിടികൂടിയത്. ഗ്യാസ് ഏജൻസികളിൽ നിന്ന് വാണിജ്യ സിലിണ്ടറുകൾ യഥാർത്ഥ വിലയ്ക്ക് വാങ്ങിയ ശേഷം 2500 രൂപയ്ക്ക് വരെയാണ് തട്ടിപ്പ് സംഘങ്ങൾ വിൽക്കുന്നത്.
ഗാർഹിക സിലിണ്ടറുകൾ സംഭരിച്ച് അതിൽ നിന്ന് പാചക വാതകം വാണിജ്യ സിലിണ്ടറുകളിൽ നിറച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഹോട്ടലുകൾക്കും തട്ടുകടകൾക്കും വൈകിട്ട് സിലിണ്ടറുകൾ കൈമാറി പുലർച്ചെ പോയി കാലിക്കുറ്റി തിരികെയെടുക്കുന്നതാണ് രീതി.
പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുമായ ജി.എസ്. ഗോപകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർമാരായ സഞ്ജു ലോറൻസ്, സന്തോഷ്, ഡ്രൈവർ അനീഷ് എന്നിവരും പങ്കെടുത്തു. കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നടപടികൾക്ക് ശുപാർശ നൽകുമെന്ന് ജി.എസ്. ഗോപകുമാർ പറഞ്ഞു. രണ്ട് ദിവസം മുൻപ് ചാത്തന്നൂരിലെ വീട്ടിൽ നിന്ന് 39 ഒഴിഞ്ഞ വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |