ശീതീകരണ സംവിധാനം തകരാറിൽ
കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിലെ ശീതീകരണ സംവിധാനത്തിൽ അടിക്കടിയുണ്ടാവുന്ന തകരാർ രോഗികളെയും കൂട്ടിരിപ്പിുകാരെയും വലയ്ക്കുന്നു. ആരോഗ്യസ്ഥിതി മോശമാക്കുന്ന തരത്തിൽ വിയർത്ത് കുളിച്ച് കിടന്നാണ് രോഗികൾ നാല് മണിക്കൂർ നീളുന്ന ഡയാലിസിസ് പൂർത്തിയാക്കുന്നത്.
ഡയലിസിസ് കേന്ദ്രത്തിനുള്ളിലെ കഠിനമായ ഉഷ്ണം കാരണം രക്തസമ്മർദ്ദം ഉയരുന്നതടക്കം രോഗികൾക്ക് പലവിധ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഡയാലിസിസ് കഴിയുമ്പോൾ രോഗികൾ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥയാണ്. കേന്ദ്രത്തിനുള്ളിലെ ഒരു പെഡൽ ഫാൻ ഓരോ കിടക്കയ്ക്കും അരികിലേക്ക് മാറ്റിവച്ചാണ് രോഗികളുടെ പരാതി തീർക്കുന്നത്. പലദിവസങ്ങളിലും കുടിവെള്ളം ലഭിക്കാറില്ലെന്നും ആരോപണമുണ്ട്. ഒരു വർഷമായി ഡയാലിസിസ് കേന്ദ്രത്തിലെ എയർ കണ്ടീഷൻ സംവിധാനം തകരാറിലാണെന്ന് രോഗികൾ പറയുന്നു. ഇടയ്ക്കിടെ വിഷയം പരിഹരിക്കുമെങ്കിലും അധികം വൈകാതെ പഴയ അവസ്ഥയിലാകും.
ടെക്നീഷ്യന്മാർ ഉഴപ്പുന്നു
ഡയാലിസിസ് കേന്ദ്രത്തിലെ ടെക്നീഷ്യന്മാർ ജോലിയിൽ ജാഗ്രത കാട്ടുന്നില്ലെന്ന് പരാതിയുണ്ട്. ഏതാനും ദിവസം മുൻപ് ഡയാലിസിസിനിടെ ശരീരത്തിൽ നിന്ന് സൂചി ഊരി രക്തം നിലത്തേക്ക് വാർന്ന് രോഗി അത്യാസന്ന നിലയിലായ സംഭവമുണ്ടായി. ടെക്നീഷ്യന്മാർ രോഗികളെ ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. അതേസമയം തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഏതാനും രോഗികൾക്കെതിരെ ടെക്നീഷ്യന്മാർ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആകെ എട്ട് ഡയാലിസിസ് ബെഡുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം പകർച്ചാവ്യാധികളുള്ള രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെ മൂന്ന് ഷിഫ്റ്റായാണ് ഡയാലിസിസ് നടക്കുന്നത്. ഡയാലിസിസ് ബെഡുകളുടെ എണ്ണം ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ പരിഗണിക്കുന്നില്ല.
പുതിയ എ.സികൾ സ്ഥാപിക്കാനുള്ള ടെണ്ടർ നടപടി ആരംഭിച്ചിട്ടുണ്ട്
ഇ.എസ്.ഐ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |