പുറ്റിങ്ങൾ വെടിക്കെട്ട് അപകടത്തിൽ മരിച്ചത് 110 പേർ
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം നടന്ന് പത്ത് വർഷം പിന്നിട്ടപ്പോഴാണ് മറ്റൊരു ആഘാതമായി തൃശൂരിൽ വെടിക്കെട്ട് ദരന്തമുണ്ടാവുന്നത്. പുറ്റിങ്ങലിൽ 110 പേരുടെ ജീവനാണ് നഷ്ടമായത്. ഏഴുനൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
2016 ഏപ്രിൽ 10ന് പുലർച്ചെ 3.15 ഓടെയായിരുന്നു പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം. പുറ്റിംഗലമ്മയുടെ തിരുനാളായ മീന ഭരണി ദിനത്തിൽ പതിവ് പോലെ ഉത്സവത്തിമിർപ്പിലായിരുന്നു പുറ്റിംഗൽ ദേശം. നാട്ടുകാർക്ക് പുറമെ ദൂരെ സ്ഥലങ്ങളിൽ നിന്നും വെടിക്കെട്ട് ആസ്വദിക്കാൻ ആളുകളെത്തി. ക്ഷേത്ര മൈതാനമാകെ ജനനിബിഡമായി. ആകാശത്ത് അമിട്ടുകൾ മഴവില്ലഴക് സൃഷ്ടിച്ചു. ഗുണ്ടുകൾ ഇടിമിന്നൽ പോലെ പ്രകമ്പനം തീർത്തു. അങ്ങനെ മണിക്കൂറുകൾ പിന്നിടുന്നതിനിടയിൽ മനം നിറഞ്ഞ് പലരും വീട്ടിലേക്ക് മടങ്ങി. അപ്പോഴാണ് ആയിരം അമിട്ടുകൾ ഒരുമിച്ച് പൊട്ടിയത് പോലെ, സൂര്യൻ ഭൂമിയിൽ പതിച്ചത് പോലെ ഉഗ്ര സ്ഫോടനം ഉണ്ടായത്.
വെട്ടിക്കെട്ട് അസ്വാദിക്കാൻ എത്തിയവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. ഉത്സവ ലഹരിയിലായിരുന്ന ക്ഷേത്ര മൈതാനത്ത് നിമിഷങ്ങൾ കൊണ്ട് ചോരയുടെ ഗന്ധം നിറഞ്ഞു. യുദ്ധഭൂമി പോലെ നിറയെ ചേതയനയറ്റ ശരീരങ്ങൾ. ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നൂറ് കണക്കിന് പേർ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ഞരങ്ങി മരിച്ചു. മുറിവേറ്റവർ തന്നെ ആദ്യം രക്ഷാപ്രവർത്തകരായി. മിനിറ്റുകൾക്കുള്ളിൽ കൂടുതൽ ഫയർഫോഴ്സ് സംഘവും പൊലീസുമെത്തി. ചിന്നിച്ചിതറി കിടന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും വാരിക്കൂട്ടി ആംബുലൻസുകൾ പാഞ്ഞു. നിമിഷങ്ങൾ കഴിയുന്നതനുസരിച്ച് മരണസംഖ്യ ഉയർന്നു. സാരമായി പൊള്ളലേറ്റും പരിക്കേറ്റും ചികിത്സയിലായിരുന്ന പലരും ദിവസങ്ങൾക്ക് ശേഷം ആശുപത്രികളിൽ മരണത്തിന് കീഴടങ്ങി.
ചെറു തീപ്പൊരി, വൻ ദരുന്തം
വെടിക്കെട്ടിനിടെ ഒരു ചെറു തീപ്പൊരി വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയത്. വെടിക്കെട്ട് സാമഗ്രികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് കോൺക്രീറ്റ് കമ്പപ്പുര തകർന്നത് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കമ്പപ്പുരയുടെ കോൺക്രീറ്റ് ചീളുകൾ പതിച്ചാണ് പലർക്കും സാരമായി പരിക്കേറ്റത്. കോൺക്രീറ്റ് ചീളുകൾ രണ്ട് കിലോ മീറ്റർ അപ്പുറം പതിച്ച് പലർക്കും പരിക്കേറ്റിരുന്നു. പരിസരത്തെ വീടുകൾക്കാകെ കേടുപാട് സംഭവിച്ചെങ്കിലും ക്ഷേത്ര ശ്രീകോവിലിന് ഒന്നും പറ്റിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |