കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാമിന് സമീപം കൃഷിയിടത്തിലുണ്ടായ തീ പിടുത്തത്തിൽ കൃഷി ദേഹണ്ഡങ്ങൾ നശിച്ചു.
ശാന്തിഗ്രാം അന്തോപ്പികവലയിൽ താമസിക്കുന്ന മാറാനിയിൽ ജോണിയുടെ കൃഷിയിടത്തിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തം ഉണ്ടായത്. 150 ഓളം ഏലച്ചെടികളും കുരുമുളക് ചെടികളും തീപിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. കൃഷിയിടത്തിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് മകനോടൊപ്പം കൃഷിയിടത്തിൽ ഓടിയെത്തിയപ്പോഴേക്കും തീ പടർന്നു കഴിഞ്ഞിരുന്നു. സമീപവാസികളെ കൂട്ടി വെള്ളം ഒഴിച്ചും മരച്ചില്ലകൾ ഒടിച്ച് തല്ലിയുമാണ് തീ കെടുത്തിയത്. ഒരേക്കറോളം സ്ഥലത്ത് ഏലവും കുരുമുളകും ആണ് കൃഷി ചെയ്ത് വന്നിരുന്നത്. ഇതിൽ 25 സെന്റ് സ്ഥലത്തിന് മുകളിൽ ഭാഗത്ത് തീ പടർന്നു. ഇവിടെ കൃഷി ചെയ്തിരുന്ന 150 ഓളം ഏലച്ചെടികളും നൂറോളം കുരുമുളക് ചെടികളും പൂർണമായും കത്തി നശിച്ചു. കൃഷിയിടത്തിന് സമീപത്തുള്ള മറ്റൊരു വ്യക്തിയുടെ കൃഷിയിടത്തിലേക്കും തീ പടർന്നു. എന്നാൽ ആ സമയം തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നില്ല. കൃഷിയിടത്തിന് മുകളിലൂടെ ഇലക്ട്രിക് ലൈനുകളോ സമീപത്തു കൂടി പൊതുവഴികളോ ഇല്ല. കൃഷിഭവനിലും സ്‌പൈസസ് ബോർഡിലും വിവരം അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗം ടി.കെ അപ്പുക്കുട്ടൻ, കൃഷി ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |