കാസർകോട്: നാല്പത്തിമൂന്ന് ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. മഞ്ചേശ്വരം പാവൂർ ഭാഗത്തെ ഗീർഗട്ട എന്ന സ്ഥലത്തു വെച്ചാണ് സംഘം പിടിയിലായത്. വടകര നൽസ്ട്രീറ്റ് കുന്നത്ത് ഹൗസിൽ അനർഷ് (21) എറണാകുളം പറവൂർ നോർത്തിൽ പൊന്നൻ ചേരി ഹൗസിൽ അരുൺകുമാർ ((24) കാസർകോട് ടിപ്പു നഗർ സഹൽ മഹലിൽ മുഹമ്മദ് സഹൽ (25) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവിലെ കോളേജിൽ നിന്ന് ഏവിയേഷൻ കോഴ്സ് കഴിഞ്ഞിറങ്ങിയ അനർഷും മുഹമ്മദ് സഹലും പറവൂരുകാരനെയും സംഘത്തിൽ ചേർത്ത് മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു.പഠിക്കുമ്പോൾ ചിലവ് കണ്ടെത്താനും ഈ കച്ചവടം നടത്തിയിരുന്നു. ബംഗളുരുവിൽ നിന്ന് കാറിൽ കടത്തി കൊണ്ടുവന്നതാണ് പിടികൂടിയ എം.ഡി.എം.എയെന്ന് പൊലീസ് പറഞ്ഞു. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. പിടിയിലായവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് മാഫിയയിലെ പ്രധാനികളെന്ന് അറിഞ്ഞത്. മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ ഫോണിൽ ഉണ്ടായിരുന്നു. ഇവ പൊലീസ് കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയാണ്. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡിയുടെ നിർദ്ദേശ പ്രകാരം കാസർകോട് എ.എസ്.പി അച്യുത് അശോക്, മഞ്ചേശ്വരം എസ്.എച്ച്.ഒ ജിജീഷ്, എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, വൈഷ്ണവ് രാമചന്ദ്രൻ, ശബരി കൃഷ്ണൻ, വനിതാ പൊലീസ് ഓഫീസർ വന്ദന, സി.പി.ഒമാരായ രജീഷ് കാട്ടാമ്പള്ളി, നിജിൻ കുമാർ, ജിതേഷ്, ഭക്തശൈവൻ, അനീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |