പറവൂർ/നെടുമ്പാശേരി: മുഖ്യമന്ത്രിപദം ചർച്ചകൾ മുറുകവേ, സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറവൂരിൽ റോഡ്ഷോ നടത്തി. യു.ഡി.എഫിന്റെ വിജയം കേരള ചരിത്രത്തിൽ തന്റെ കൈയൊപ്പാണെന്ന് സതീശൻ പറഞ്ഞു. പറവൂരിൽ വി.ഡി.സതീശന് ഗംഭീരവരവേൽപ്പാണ് ലഭിച്ചത്. തുറന്ന ജീപ്പിൽ വരാപ്പുഴ മുതൽ പറവൂർ വരെയുള്ള റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. റോഡ് ഷോയുടെ ആദ്യാവസാനം 'മുഖ്യമന്ത്രി"യെന്ന് വിളിച്ചാണ് സതീശനെ പ്രവർത്തകർ സ്വീകരിച്ചത്.
വരാപ്പുഴ ബസിലിക്ക പള്ളിയിൽ നിന്നും ആരംഭിച്ച റോഡ്ഷോ കോട്ടുവള്ളി, ഏഴിക്കര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പറവൂർ വെടിമറയിൽ സമാപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ സതീശൻ രാത്രി ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയി.
ദൗത്യം വൻവിജയമെന്ന് സതീശൻ
തന്നെ ഏൽപ്പിച്ച ദൗത്യം ഉദ്ദേശിച്ചതിനെക്കാൾ ഭംഗിയായി പൂർത്തിയാക്കിയെന്ന് സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 100 സീറ്റിന് മുകളിൽ നേടുമെന്ന് പറഞ്ഞത് കൊട്ടക്കണക്കല്ല. ടീം യു.ഡി.എഫാണ് പ്രവർത്തിച്ചത്. ഘടകകക്ഷികൾക്ക് അർഹമായത് കൊടുക്കും. അനർഹമായതൊന്നും മുസ്ളീം ലീഗ് അവകാശപ്പെടില്ല. മുഖ്യമന്ത്രി പദവി സംബന്ധിച്ച ചോദ്യത്തിന്, പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞു.
ആശംസകളുമായി ജനപ്രവാഹം
ആലുവയിലെ വീടായ 'ദേവകി"യിൽ വി.ഡി.സതീശന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കാൻ ഇന്നലെ രാവിലെ മുതൽ പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും ഒഴുകിയെത്തി. എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ.വിനോദ്, ദീപക് ജോയി, ടോണി ചമ്മണി, മനോജ് മൂത്തേടൻ, സനീഷ്‌കുമാർ ജോസഫ് എന്നിവർ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |