
വിഴിഞ്ഞം: 51ഗ്രാം എം.ഡി.എം.എയും 2.6ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കാസർകോട് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്‌ണു(30),മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്‌മാൻ (36) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്.
കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എം.ഡി.എം.എയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 5.30ഓടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
വാടക കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയത്. ജിഷ്‌ണുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.സഹലുൾ റഹ്മാന്റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ എം.ഡി എം.എയുടെ ഉറവിടം അറിയാൻ സാധിക്കൂവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജിഷ്‌ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എക്സൈസ് സി.ഐ ജെ.ഷമീർഖാൻ,പ്രിവന്റീവ് ഓഫീസർമാരായ എം.എസ്.അരുൺ കുമാർ,അജിത് കുമാർ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.ആർ.രഞ്ജിത്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം,യു.എസ്.ശ്രീനു,രഞ്ജിത്ത്,ജിനേഷ് കുമാർ,ഡ്രൈവർ ആന്റോ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |