കൊച്ചി: ദമ്പതികളുടെ തർക്കം പറഞ്ഞുതീർക്കാനെത്തിയ സംഘത്തിലെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കുമ്പളങ്ങി പാടശേഖരംറോഡ് താഴുപ്പിൽപ്പറമ്പ് വീട്ടിൽ പെസി ഡോൺ റോബർട്ടിനെയാണ് (27) വധശ്രമക്കുറ്റം ചുമത്തി പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തത്. രണ്ടാംപ്രതി പെസിയുടെ പിതാവ് ജോസഫ് ഫിലിപ്പ് (53) സംഭവദിവസം പിടിയിലായിരുന്നു.
വയറ്റത്ത് ഗുരുതര പരിക്കേറ്റ കണ്ണമാലി സ്വദേശി ഷോൺ ജോർജ് (29) എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുമ്പളങ്ങി സെന്റ് ജോസഫ്സ് പള്ളിക്ക് പിൻവശത്ത് എട്ടാംതീയതി വൈകിട്ട് 6.30 നായിരുന്നു ആക്രമണം. സ്വകാര്യറിസോർട്ടിന്റെ കഫേയിൽ മാനേജരായ ഭാര്യയും പ്രതിയും മാസങ്ങളായി പിണങ്ങിക്കഴിയുകയാണ്. ഇരുവരും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ റിസോർട്ട് മാനേജർ സഞ്ചിത്താണ് സുഹൃത്തുക്കളായ ഷോൺ ജോർജ്, കോട്ടയം കുറുപ്പുന്തറ സ്വദേശി ജിതിള ജോൺസൺ എന്നിവരുമായി സംഭവദിവസം വൈകിട്ട് പ്രതിയും പിതാവും വാടകയ്ക്ക് താമസിക്കുന്ന പള്ളിക്ക് സമീപം എത്തിയത്.
ഒത്തുതീർപ്പ് സംസാരം തർക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് പ്രകോപിതനായ പെസി കറിക്കത്തിയുമായി സഞ്ചിത്തിനെ കുത്താനെത്തിയത്. പിതാവ് ജോസഫ് ഫിലിപ്പാണ് കത്തിയെടുത്ത് കൊടുത്തത്. സഞ്ചിത്ത് ഒഴിഞ്ഞ് മാറുന്നതിനിടെ ഷോൺ ജോർജിന്റെ വയറ്റത്ത് കുത്തേറ്റു. കുടൽമാല പുറത്തുവന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുമ്പളങ്ങി ഔട്ട്പോസ്റ്റ് എസ്.ഐ വി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പെയിന്റിംഗ് തൊഴിലാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |