പത്തനാപുരം: കനത്ത കാറ്റിലും മഴയിലും കൂറ്റൻ കോൺക്രീറ്റ് മതിൽക്കെട്ട് ഇടിഞ്ഞ് സർവീസ് സെന്ററിൽ കിടന്ന ട്രെയിലർ ലോറിയുടെ മുകളിൽ വീണ് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ തോമസ്- ജോളി ദമ്പതികളുടെ മകൻ സിജു തോമസ് (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4ന് പുനലൂരിന് സമീപത്തെ നെല്ലിപ്പള്ളി പെട്രോൾ പമ്പിനോട് ചേർന്ന സർവീസ് സ്റ്റേഷനിലായായിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ലോറിയുടെ മുകളിലാണ് 50 മീറ്റർ നീളത്തിൽ കൂറ്റൻ കോൺക്രീറ്റ് മതിൽക്കെട്ട് ഇടിഞ്ഞ് വീണത്. സർവീസ് സ്റ്റേഷനിൽ സ്കൂൾ ബസ് പെയിന്റ് ചെയ്തുകൊണ്ടിരുന്ന സിജു മഴ കടുത്തപ്പോൾ ലോറിയുടെ ക്യാബിനിൽ കയറി ഇരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മഴ വെളളം വെട്ടിത്തിരിച്ച് വിടുന്നതിനിടെയാണ് സ്വകാര്യഭൂമിയിലെ മതിൽ ഇടിഞ്ഞു ലോറിയുടെ മുകളിൽ വീണത്. സിജോ കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങിയ വിവരം രക്ഷപ്പെട്ട ഇവരാണ് നാട്ടുകാരെ അറിയിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നടത്തിയ ശ്രമത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് കോൺക്രീറ്റ് മതിൽ കെട്ട് നീക്കി സിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ റീന. രണ്ടു മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |