
തിരുവനന്തപുരം: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുളള
ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമായി ആദ്യ ബഹിരാകാശ മനുഷ്യവാസ പരിശീലനകേന്ദ്രം ലഡാക്കിൽ. ഗഗൻയാൻ ദൗത്യവും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതിയും മുന്നിൽ കണ്ടാണിത്.
അന്യഗ്രഹജീവിത സാഹചര്യമാണ് ഇവിടെ പരിശീലിക്കുന്നത്. ഹാബ്-1 എന്നു പേരിട്ട പ്രത്യേക പേടകം ലഡാക്കിലെ ലേയിലുള്ള ടി.എസ്.ഒ.കർ താഴ്വരയിലാണ് സജ്ജമാക്കുന്നത്.നവംബറിൽ തുടങ്ങിയ ആദ്യഘട്ട നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. ലോകത്തെ ആറാമത്തെ സംവിധാനമാണിത്.
നാസയുടെ ജോൺസൺ സ്പെയ്സ് സെന്റർ,റഷ്യയുടെ യൂറി ഗഗാറിൻ ഹ്യൂമൻസ്പെയ്സ് ട്രെയിനിംഗ് സെന്റർ,ഫ്രാൻസിലെ യൂറോപ്യൻയൂണിയന്റെ തൗലോസ് സെന്റർ, ബീജിംഗിലെ അസ്ട്രോണറ്റ് സെന്റർ ഓഫ് ചെെന എന്നിവയാണ് നിലവിലെ കേന്ദ്രങ്ങൾ.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പരിശീലനകേന്ദ്രത്തിന്റെ മാതൃകയിലാണ് സജ്ജമാക്കുന്നത്.
ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് "നിർമ്മിക്കുന്നത്. സ്‌പേസ് സ്റ്റുഡിയോ, ലഡാക്ക് സർവകലാശാല, ബോംബെ ഐ.ഐ.ടി എന്നിവയും സഹകരിക്കുന്നുണ്ട്.ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ പിന്തുണയുമുണ്ട്.
സ്‌പേസ് വിഷൻ 2047ലൂടെ 2035ഓടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ആരംഭിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2028ലാണ് ഗഗൻയാൻ വിക്ഷേപണം.
ചന്ദ്രനു സമാനമായ
സാഹചര്യം ലഡാക്കിൽ
#ചൊവ്വയിലേയും ചന്ദ്രനിലേയും ഭൂപ്രകൃതിയ്ക്ക് സമാനമായ ഭൂമിശാസ്ത്ര സാഹചര്യങ്ങൾ ഉള്ളതിനാലാണ് ലഡാക്ക് തിരഞ്ഞെടുത്തത്.സമുദ്ര നിരപ്പിൽ നിന്നുള്ള 3500അടിയിലേറെ ഉയരവും തണുപ്പും പരുക്കൻ ഭൂപ്രദേശവുമെല്ലാം ദീർഘകാല ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയും സാഹചര്യങ്ങളും പരീക്ഷിക്കുന്നതിന് അനുയോജ്യമാണ്.
# പേടകത്തിൽ ഒരു ഹൈഡ്രോപോണിക്സ് തോട്ടവും അടുക്കളയും ശുചിമുറിയും ഉണ്ടാവും.ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുക.പുതിയ സാങ്കേതിക വിദ്യകളും റോബോട്ടിക് ഉപകരണങ്ങളും വാഹനങ്ങളും,ആശയവിനിമയ സംവിധാനങ്ങളും ഒരുക്കും. ഊർജ ഉത്പാദനം, സംഭരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവും.
#ആദ്യ പരിശീലനത്തിലേക്ക്
ഗഗൻയാൻ സംഘം
രണ്ടു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല,പി.ബാലകൃഷ്ണൻനായർ എന്നിവരുൾപ്പെട്ട ടീമിനാണ് ആദ്യപരിശീലനം . ഈയാഴ്ച തുടങ്ങും. ആശയവിനിമയം പരിമിതമാകുമ്പോൾ,ബഹിരാകാശയാത്രികർ ഗ്രൗണ്ട് ടീമുകളുമായി എത്രത്തോളം ഫലപ്രദമായി ഏകോപിപ്പിക്കുന്നുവെന്നതിലാണ് പരിശീലനം നൽകുക. ചുരുക്കപ്പേരായ മിഷൻമിത്ര എന്നാണിതിന് പേരിട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |