കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അയിഷ പോറ്റിയുടെ പരാജയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എഴുകോൺ, നെടുവത്തൂർ മണ്ഡലം കമ്മിറ്റികൾ ഡി.സി.സി പ്രസിഡന്റ് അന്വേഷണ വിധേയമായി പിരിച്ചുവിട്ട സംഭവത്തിൽ നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സവിൻ സത്യൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 1173 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടത് പക്ഷത്തിന് ലഭിച്ചത്. എന്നാൽ ഇക്കുറി അത് 736 ആയി കുറഞ്ഞു. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇടത് ചായ്വ് എല്ലാക്കാലവും കാട്ടിയിട്ടുള്ള പഞ്ചായത്താണ് എഴുകോൺ. ഇത്തവണ 200 വോട്ടിന് മുകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ഒരു ബൂത്ത് മാത്രമേയുള്ളു. മണ്ഡലം നേതൃത്വവും സാധാരണ പ്രവർത്തകരും ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അയിഷാപോറ്റിയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ഏറ്റവും സ്വീകാര്യയായ സ്ഥാനാർത്ഥിയുമായിരുന്നു. ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. എന്നിട്ടും മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത് ഡി.സി.സി പ്രസിഡന്റിനെയടക്കം തെറ്റിദ്ധരിപ്പിച്ചിട്ടാണ്. ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബ്രജേഷ് എബ്രഹാമിന് എഴുകോൺ, നെടുവത്തൂർ മണ്ഡലം കമ്മിറ്റികളുടെ ചുമതല ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിയില്ല. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ഫിലിപ്പ് രാജിവച്ചത് എന്തിനെന്ന് അറിയില്ല. യാതൊരു ചർച്ചകളും നടത്താതെ, ഡി.സി.സി ജനറൽ സെക്രട്ടറിയായ തന്നോട് പോലും ആലോചിക്കാതെയാണ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടതെന്നും സവിൻ സത്യൻ പറഞ്ഞു. പിരിച്ചുവിടപ്പെട്ട മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ്, ബിജു എബ്രഹാം, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി മാത്യു, സിബി, സി.ആർ.അനിൽകുമാർ, പാറക്കടവ് ഷറഫ്, ബാബു മണിയനാം കുന്നിൽ, ആർ.രാഹുൽ, ശാന്തിനി രാജുലാൽ, പ്രസന്ന തമ്പി, അനഘ, ആതിര ജോൺസൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |