കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ നടത്തിയിട്ടും പണം സർക്കാരിന് കൈമാറാത്തത് ഏറെ വിവാദമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ രണ്ട് ദിവസങ്ങൾക്ക് മുൻപ് 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകൻ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാൽ 2019 നവംബർ ഒന്നാം തീയതി നടത്തിയ പരിപാടിയിൽ നിന്നും ശേഖരിച്ച തുക ഇത്രയും വൈകിയതിൽ അസ്വഭാവികതയുണ്ടെന്ന ആരോപണം വീണ്ടും ഉയരുകയാണ്. ഈ വിഷയത്തിൽ മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് അഡ്വ. ജയശങ്കർ.
നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും പറയുന്നതിൽ ഒരു ന്യായവും ഇല്ലെന്നും ലഭിച്ച തുകയിൽ നിന്നും ഒരു നയാപൈസ പോലും എടുക്കാതെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചതെന്നും ജയശങ്കർ പരിഹാസത്തോടെ കുറിക്കുന്നു. പ്രണയ ദിനമായ ഫെബ്രുവരി പതിനാലാണ് രൂപ സർക്കാരിന് കൈമാറാൻ പറ്റിയ ദിവസം അതിനാലാണ് കാലതാമസം ഉണ്ടായതെന്നും അഡ്വ. ജയശങ്കർ എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!
2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ 'വമ്പിച്ച' സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.
മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.
മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.
നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു.
ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു ഏതു നിലയ്ക്കും മുഖ്യന്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.
സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |