SignIn
Kerala Kaumudi Online
Tuesday, 08 July 2025 9.45 AM IST

മുല്ലപ്പള്ളിയെ ഉന്നമിട്ട് ഗ്രൂപ്പ് സന്നാഹം,​ ഹൈക്കമാൻഡിൽ പിടിച്ച് മറുനീക്കം

Increase Font Size Decrease Font Size Print Page
mullappally

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനാ വേളയിലെ അസ്വസ്ഥതകളുടെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നേതാക്കൾ തമ്മിലെ ശീതസമരം രൂക്ഷമാകുന്നു. പുന:സംഘടനയിൽ അതൃപ്തരായ വിഭാഗം രാഷ്ട്രീയകാര്യ സമിതിയെ കരുവാക്കി തനിക്കെതിരെ നീങ്ങുന്നുവെന്ന തോന്നലിൽ ഹൈക്കമാൻഡ് പിന്തുണയോടെ സമിതി ഉപേക്ഷിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നീക്കം തുടങ്ങി.

മാർച്ച് എട്ടിന് ചേരാനിരുന്ന സമിതി യോഗം മുല്ലപ്പള്ളി വേണ്ടെന്നുവച്ചു. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകൾ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെയും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പിന്തുണ മുല്ലപ്പള്ളിക്കുണ്ടെന്നാണ് സൂചന. കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം വൈകുന്നതിലും ഹൈക്കമാൻഡ് അതൃപ്തരാണ്. ഇതിലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ കടുംപിടിത്തമാണ് വില്ലനാകുന്നതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വികാരം.

അദ്ധ്യക്ഷനെ മോശക്കാരനാക്കി പാർട്ടിയിൽ ഗ്രൂപ്പുകൾ പിടിമുറുക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് കഴിഞ്ഞ സമിതിയിൽ ചിലരുയർത്തിയ വിമർശനങ്ങളും പിന്നീട് അവിടെ നടന്നതും നടക്കാത്തതുമായ കാര്യങ്ങളുൾപ്പെടെ ചില മാദ്ധ്യമങ്ങളിൽ വാർത്തയാക്കിയതുമെന്ന് മുല്ലപ്പള്ളി അനുകൂലികൾ കരുതുന്നു. രാഷ്ട്രീയകാര്യ സമിതിയിലുയർന്ന ചർച്ചകളെ ക്രിയാത്മകമായിക്കണ്ട്,​ അതിലുയർന്ന വികാരമുൾക്കൊണ്ടു നീങ്ങുമെന്ന് വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി പറഞ്ഞിട്ടും ചില കേന്ദ്രങ്ങൾ മാദ്ധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യത്തോടെ വാർത്തകൾ ചോർത്തിയെന്ന വികാരമാണ് മുല്ലപ്പള്ളിക്ക്. കെ.പി.സി.സി പുന:സംഘടനയിലടക്കം മുല്ലപ്പള്ളിയിൽ പൂർണ്ണവിശ്വാസമർപ്പിച്ചാണ് ഹൈക്കമാൻഡ് നീങ്ങുന്നത്.

പാർട്ടിയുടെ നയരൂപീകരണ സമിതിയായ രാഷ്ട്രീയകാര്യ സമിതിയിലാണ് അടുത്ത യോഗം ചേരാൻ തീയതി നിശ്ചയിച്ചതെന്നിരിക്കെ, അതു തള്ളി ഏകപക്ഷീയമായി യോഗം ഉപേക്ഷിക്കാനെടുത്ത പ്രസിഡന്റിന്റെ തീരുമാനം ഏകാധിപത്യപരമെന്ന ആക്ഷേപവുമായാകും ഗ്രൂപ്പ് മാനേജർമാർ ഹൈക്കമാൻഡിനെ സമീപിക്കുക.'അങ്ങാണ് പാർട്ടിയുടെ അവസാനവാക്കെന്ന് പത്രങ്ങളിലൂടെ ഞങ്ങളറിഞ്ഞു' എന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലുയർന്ന ഒരു വിമർശനം. കെ.പി.സി.സി അദ്ധ്യക്ഷൻ പാർട്ടിയുടെ അവസാന വാക്കാണെന്നിരിക്കെ, ഇങ്ങനെ വിമർശിച്ചത് പരിഹസിക്കാൻ മാത്രമാണെന്ന് മുല്ലപ്പള്ളിക്ക് അപ്പോഴേ മനസ്സിലായിരുന്നുവെന്നാണ് അടുപ്പക്കാർ പറയുന്നത്. കെ. സുധാകരനാകട്ടെ നേരിട്ട് മുല്ലപ്പള്ളിയെ കടന്നാക്രമിക്കുകയായിരുന്നു. ഒരാൾക്ക് ഒരു പദവിയെന്നതിൽ പുന:സംഘടനാവേളയിൽ മുല്ലപ്പള്ളി കടുംപിടിത്തം കാട്ടിയതോടെ സ്ഥാനം പോയതിലെ നിരാശ പ്രകടമാക്കാനും സമിതിയെ ചിലർ ഉപയോഗിച്ചുവെന്ന വികാരവും മുല്ലപ്പള്ളി അനുകൂലികൾക്കുണ്ട്. ഗ്രൂപ്പ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് അദ്ദേഹം വഴങ്ങാതിരുന്നതിനാൽ, സമിതിയിൽ ഒറ്റതിരിഞ്ഞ് ആക്രമണമുയർന്നപ്പോൾ പ്രതിപക്ഷനേതാവും ഉമ്മൻ ചാണ്ടിയും മൗനികളായിരുന്നുവെന്നാണ് അവരുടെ ആക്ഷേപം.

രാഷ്ട്രീയകാര്യസമിതി

വി.എം.സുധീരൻ അദ്ധ്യക്ഷനായിരിക്കെ യു.ഡി.എഫ് ഭരണകാലത്ത് സർക്കാരും പാർട്ടിയും തമ്മിലെ ഏകോപനത്തിന് രൂപീകരിച്ചതാണ് രാഷ്ട്രീയകാര്യസമിതി. മുതിർന്ന ചുരുക്കം നേതാക്കളെയാണ് ആദ്യമുൾപ്പെടുത്തിയതെങ്കിലും പിന്നീട് ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തോടെ അവർക്ക് വേണ്ടപ്പെട്ടവരെല്ലാം സമിതിയിലായി. കെ.പി.സി.സിക്ക് ഭാരവാഹികളായതോടെ ഇനി രാഷ്ട്രീയകാര്യസമിതി പ്രത്യേകം ആവശ്യമില്ലെന്ന് ഹൈക്കമാൻഡിനെ മുല്ലപ്പള്ളി അറിയിച്ചതായാണ് സൂചന.

TAGS: MULLAPALLY RAMACHANDRAN, KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.