SignIn
Kerala Kaumudi Online
Sunday, 06 July 2025 9.51 AM IST

തങ്ങൾക്ക് ഇഷ്ടപ്പെടാത്തവരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ എങ്ങനെ എല്ലാം കളങ്കപ്പെടുത്താം എന്നതിൽ മാസ്റ്റർ ബിരുദം നേടിയവരാണ് സി.പി.എം: കെ.കെ.രമ

Increase Font Size Decrease Font Size Print Page
kk-rama

കോഴിക്കോട്: സി.പി.എമ്മിന്റെ സൈബർ പോരാളികളുടെ അക്രമത്തിന് ഇരയാകാത്ത പൊതുപ്രവർത്തകരായ സ്ത്രീകൾ കുറവാണ്. തങ്ങൾക്ക് ഇഷ്ടപ്പെടാത്തവരെ സമൂഹ മാദ്ധ്യമങ്ങളിലുടെ എങ്ങനെ എല്ലാം കളങ്കപ്പെടുത്താം എന്നതിൽ മാസ്റ്റർ ബിരുദം നേടിയവരാണ് ഇവരെന്ന് കെ.കെ. രമ കേരളകൗമുദിയോട് പറഞ്ഞു. പൊതുപ്രവർത്തനം നടത്തുന്ന സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ ജനാധിപത്യവാദികൾ ഒറ്റകെട്ടായി നിലക്കണമെന്ന് രമ പറഞ്ഞു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ, രമ്യ ഹരിദാസ് എം.പി, ശ്രീജ നെയ്യാറ്റിൻകര എന്നിവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.കെ രമയുടെ പ്രതികരണം. നേരത്തെ കെ.കെ രമയും സാമൂഹ്യമാദ്ധ്യമങ്ങളിൽ സമാന രീതിയിൽ വ്യപകമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സമൂഹ മാദ്ധ്യമത്തിൽ വൃത്തികെട്ട പോസ്റ്റ് ഇട്ട സംഭവത്തിൽപോലും സി.പി.എമ്മോ അവരുടെ മഹിളാ സംഘടനയോ പ്രതികരിച്ചിരുന്നില്ല. മാദ്ധ്യമ പ്രവർത്തകരും ഇവരുടെ ഇരകളായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രമ ഫെയ്സ് ബുക്കിൽ കുറിച്ച വരികളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു. രൂക്ഷമായ ഭാഷയിലാണ് രമ തന്റെ പ്രതികരണവും പ്രതിഷേധവും ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.


"കൊവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിന്റെ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ആലത്തൂർ മണ്ഡലത്തിലെ എം.പി രമ്യ ഹരിദാസിന്റെ ഒരു ടെലിവിഷൻ ചർച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തു വന്നതു മുതൽ ഒരു സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിൽ വലിയ പരിഹാസത്തിനാണവർ പാത്രമായത്.

സാധാരണ പ്രവർത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കൺവീനർ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിന്റെ കോട്ട എന്ന നിലയിൽ നിന്ന് ആലത്തൂരിൽ അവർ നേടിയ വിജയം സി.പിഎമ്മുകാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിന്റെ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം. ഇന്നലെ ഫിഷറീസ് പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയാണ് വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയായത്.

കശുഅണ്ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെ ദുഃസൂചനകൾ വച്ച് അധിക്ഷേപിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ സമര സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള പൊതു പ്രവർത്തകയാണവർ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കേണ്ടത് വ്യക്ത്യാധിക്ഷേപം നടത്തിയിട്ടല്ല. 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വർഗ വിരുദ്ധതയുടെ ജീർണ്ണ മനോഭാവം കൂടി പേറുന്നവരാണ്.

എക്കാലത്തും ഉറച്ച സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകയാണ് ശ്രീജ നെയാറ്റിൻകര. സംഘി പ്രൊഫൈലുകളിൽ നിന്നുള്ള സംഘടിതാക്രമണത്തിന് അവർ പലപ്പോഴും വിധേയയായിട്ടുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുമ്പോഴും ജീവിതാനുഭവങ്ങളുടെ കനൽവഴികൾ താണ്ടിയാണ് പൊതുരംഗത്തെ ഓരോ സ്ത്രീകളും നിൽക്കുന്നത്. ഇത്തരം ആക്രമണങ്ങൾ കൊണ്ട് അവരെ തളർത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്. എന്നാൽ അവർ നേരിടുന്ന അപവാദ ആക്രമണങ്ങൾ നമ്മുടെ രാഷ്ട്രീയ രംഗം എത്രമേൽ പുരുഷാധിപത്യത്തിന്റെയും ദളിത് വിരുദ്ധ ജാതി ബോധത്തിന്റെയും തൊഴിലാളി വിരുദ്ധ ഉപരി വർഗ്ഗ താല്പര്യത്തിന്റെയും മണ്ഡലമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കുന്നു. സൈബറാക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും നിരന്തരം പൊരുതി തോൽപ്പിച്ച് പൊതുരംഗത്തുറച്ചു നിൽക്കുന്ന സ്ത്രീകളോടൊപ്പം നിൽക്കാൻ മുഴുവൻ ജനാധിപത്യവാദികൾക്കും ബാദ്ധ്യതയുണ്ട് " എന്നിങ്ങനെയാണ് രമയുടെ കുറിപ്പ് അവസാനിക്കുന്നത്.

TAGS: CPM, KK REMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.