കോട്ടയം: ജില്ലയിൽ വീണ്ടും രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽനിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും (29) മഹാരാഷ്ട്രയിൽനിന്നു വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും (23) സാമ്പിൾ പരിശോധനാ ഫലമാണ് ഇന്നലെ പോസിറ്റീവായത്.
മേയ് ഏഴിന് അബുദാബി - കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരമ്പുഴ സ്വദേശി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇതേ വിമാനത്തിൽ വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയത്ത് എത്തിയ സഹയാത്രികരായ എട്ടു പേരുടെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ മറ്റ് ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
രോഗം സ്ഥീരീകരിച്ചതിനെത്തുടർന്ന് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മഹാരാഷ്ട്രയിൽനിന്ന് 13ന് ബസിൽ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്‌തു. ഇപ്പോൾ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരൻ, അമ്മ, സഹോദരൻ എന്നിവർ ഹോം ക്വാറന്റൈനിലാണ്. യുവാവിനൊപ്പം മഹാരാഷ്ട്രയിൽനിന്ന് ബസിൽ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നാലായി. നേരത്തെ വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ച ഉഴവൂർ സ്വദേശിനിയും രണ്ടു വയസുള്ള മകനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഒൻപതിന് കുവൈറ്റിൽനിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വിമാനത്തിൽ വന്ന് കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന ഒൻപതു പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |