കോപ്പൻഹേഗൻ : ഈ വർഷം പല കാരണങ്ങളാൽ മൂന്ന് തവണ വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും പങ്കാളി ബോ ടെൻഗ്ബെർഗും വിവാഹിതരായി.
ബുധനാഴ്ച ഡാനിഷ് ദ്വീപായ സീലാൻഡിലെ ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 55 കാരനായ ബോ ടെൻഗ്ബെർഗ് ചലച്ചിത്ര സംവിധായകനാണ്. 90 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
2019ലാണ് ഇവരുടെ വിവാഹ തീയതി ആദ്യമായി മാറ്റി വച്ചത്. അന്ന് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് തടസമായത്. പിന്നീട് കൊവിഡ് കടന്നു വന്നതോടെ വീണ്ടും തീയതി മാറ്റി. ഒടുവിൽ ജൂലായ് 18ലേക്ക് മാറ്റി. എന്നാൽ മൂന്നാം തവണയും തീയതി മാറ്റേണ്ടി വന്നു. കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്ന സുപ്രധാനമായ യൂറോപ്യൻ കൗൺസിൽ മീറ്റിംഗ് ജൂലായ് 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചതിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണ് ഇത്. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്കുള്ള ധനസഹായ പദ്ധതികൾ ആവിഷ്കരിക്കാനാണ് യോഗം.
അങ്ങനെ യൂറോപ്യൻ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി മൂന്നാം തവണയും വിവാഹം മാറ്റി വയ്ക്കേണ്ടി വന്നു ഇരുവർക്കും.
രാജ്യത്തിന്റെ കാര്യങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും വിവാഹത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്നും മെറ്റെ പറഞ്ഞിരുന്നു. മാറ്റി വച്ച വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നും മെറ്റെ അറിയിച്ചിരുന്നു. വിവാഹ ചിത്രങ്ങൾ മെറ്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
യൂറോപ്പിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. ഏപ്രിൽ മുതൽ ലോക്ക്ഡൗൺ ഇളവുകൾ ഡെൻമാക്കിൽ പ്രാബല്യത്തിൽ വന്നു. നിലവിൽ 13,124 പേർക്കാണ് ഡെൻമാർക്കിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 610 പേർ മരിച്ചു. കൊറോണ വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടി നേതാവായ മെറ്റെ കഴിഞ്ഞ വർഷം ജൂണിൽ 41ാം വയസിലാണ് ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |