മുംബയ്: കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തിന്റെ പദ്ധതികൾ തകർത്ത് മുംബയ് ക്രൈം ബ്രാഞ്ച്. ആറ് സ്ത്രീകളുൾപ്പടെ എട്ടുപേരാണ് സംഘത്തിലുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളെ 60,000 രൂപയ്ക്കും, ആൺകുട്ടികളെ 1.50 ലക്ഷം രൂപയ്ക്കുമാണ് പ്രതികൾ വിറ്റിരുന്നത്. ആറ് മാസത്തിനിടെ സംഘം നാല് കുഞ്ഞുങ്ങളെ വിറ്റതായി അന്വേഷണത്തിൽ വ്യക്തമാക്കി. കൂടുതൽ കുട്ടികളെ കൈമാറിയിട്ടുണ്ടോയെന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ബാന്ദ്ര കിഴക്ക് ധന്യേശ്വർ നഗറിൽ താമസിക്കുന്ന ഒരു രുക്‌സർ ഷെയ്ഖ് എന്ന സ്ത്രീ കുഞ്ഞിനെ വിറ്റതായി അന്വേഷണ സംഘത്തിന് ചില സൂചനകൾ ലഭിച്ചിരുന്നു. വിഎൻ ദേശായി ആശുപത്രിയിൽ പ്രസവിച്ച ഇവർ തന്റെ പെൺകുഞ്ഞിനെ വിറ്റതായി അന്വേഷണത്തിൽ വ്യക്തമായി.
ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതലാളുകളെപ്പറ്റി വിവരം ലഭിച്ചത്. ജനുവരി പതിനാലിന് അന്വേഷണ സംഘം രുഖ്‌സർ, ഷാജഹാൻ, രൂപാലി എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ മകളെ 60,000 രൂപയ്ക്കും, 2019 ൽ തന്റെ ആൺ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കും വിറ്റതായി രുക്സർ സമ്മതിച്ചു. രൂപാലി ശർമ രണ്ട് കുഞ്ഞുങ്ങളെയും വിറ്റു. കേസിൽ ഏജന്റുമാരായ ഹീന ഖാൻ, നിഷ അഹൈർ എന്നിവരെയും അറസ്റ്റ് ചെയ്തു. ബാക്കി ഉള്ളവർക്കായി തിരച്ചിൽ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |