തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പരസ്യ വിവാദത്തിൽ അടിയന്തര ദേവസ്വം ഭരണസമിതി യോഗം ചേരുന്നു. ദേവസ്വം ബോർഡ് ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചെയർമാനറിയാതെ പരസ്യ ചിത്രീകരണം നടന്നത് അവിശ്വസനീയമെന്നാണ് ഭരണസമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് സിനിമാതാരം അനുശ്രീയ‌്ക്കെതിരെ ഗുരുവായൂർ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യോഗം നടക്കുന്നത്. അനുശ്രീക്ക് പുറമെ, ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്‌ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷൻ നടത്തുന്നതിനും വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി, ദുർവിനിയോഗം ചെയ‌്ത് പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അനുശ്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |