
കണ്ണൂർ: തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യേണ്ട സമയം അവസാനിച്ചിട്ടും സ്ലിപ്പ് ലഭിക്കാതെ നിരവധി ബി.എൽ.ഒമാർ. മാർച്ച് 26 ന് തുടങ്ങി 31നുള്ളിൽ വിതരണം ചെയ്തു തീർക്കണമെന്നാണ് കമ്മിഷൻ നിർദ്ദേശമെങ്കിലും സ്ലിപ്പ് ഭൂരിഭാഗം താലൂക്ക് ഓഫീസുകളിലും ഇതുവരെ എത്തിച്ചിട്ടില്ലെന്നാണ് ബി.എൽ.ഒമാരുടെ ആക്ഷേപം.
കമ്മിഷൻ ഇനി സമയം ദീർഘിപ്പിച്ചു തന്നാലും കുന്നും മലയും കയറി സഞ്ചരിക്കേണ്ടി വരുന്ന ബൂത്തുകളിൽ തിരഞ്ഞെടുപ്പ് തീയതിക്കുമുമ്പ് സ്ലിപ്പ് വിതരണം പൂർത്തിയാക്കാനാകില്ലെന്ന് ഇവർ പറയുന്നു. 300 ന് മുകളിൽ വീടുകളാണ് ഓരോ ബി.എൽ.ഒമാരുടെ കീഴിലും വരുന്നത്. ആറളം ഫാം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാട്ടുജീവികളുടെ ഭീഷണി ഉൾപ്പെടെ തരണം ചെയ്തുവേണം സ്ലിപ്പ് വിതരണം ചെയ്യാൻ.
ചില ബി.എൽ.ഒമാരുടെ ദൂരപരിധി അഞ്ചുകിലോമീറ്ററിനു മുകളിലാണ്. വോട്ടർമാരുമായി നേരിട്ട് ഇടപെടുന്ന ഉദ്യോഗസ്ഥർ എന്ന നിലയിൽ നിർവഹണത്തിൽ വരുന്ന വീഴ്ചകളിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരും ബി.എൽ.ഒമാരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും വേതനം അനുവദിച്ച് ഉത്തരവായെങ്കിലും ബി.എൽ.ഒമാർക്ക് മാത്രം വേതനം നൽകുന്നില്ലെന്നും ബി.എൽ.ഒ അസോസിയേഷൻ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.എൽ.ഒമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കമ്മിഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്ലിപ്പ് വിതരണത്തിനും മറ്റ് അനുബന്ധ ജോലികൾക്കുമിറങ്ങുമ്പോൾ തിരിച്ചറിയൽ കാർഡില്ലാത്തത് വലിയ വീഴ്ചയാവുകയാണ്. ആളുകൾക്ക് ബി.എൽ.ഒമാരെ തിരിച്ചറിയുവാൻ കഴിയാത്തതിലുള്ള ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്.
അതും തലയിലിടേണ്ട
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വ്യാപകപരാതികൾക്ക് വഴിയൊരുക്കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചയാണെന്നും യാഥാർത്ഥ്യം മറച്ചുവച്ച് വോട്ടിരട്ടിപ്പ് ബി.എൽ.ഒമാരുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ബി.എൽ.ഒ മാരുടെ സംഘടന ആരോപിക്കുന്നു. അതത് ബൂത്തിലെ വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ എഴുതിവാങ്ങാൻ കളക്ടർമാർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |