കോട്ടയം: ജില്ലയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലുമായി പിടികൂടിയത് 28 കിലോ കഞ്ചാവും നിരവധി ലഹരിവസ്തുക്കളും. രണ്ട് സംഭവങ്ങളിലായി നാല് പേരെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയിൽ വീട്ടിൽ ജെബി ജയിംസ് (30), നെടുമുടി കല്ലൂപ്പറമ്പിൽ വീട്ടിൽ വിനോദ് ഔസേപ്പ് (28) എന്നിവരെ 20 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി രണ്ടുപേരെയും കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 20 കിലോ കഞ്ചാവ്, 200 മില്ലി ഹാഷിഷ് ഓയിൽ, ആംപ്യൂളുകൾ, നിരോധിത ഗുളികകൾ,സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു.
ചങ്ങനാശേരി, ചിങ്ങവനം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിവന്ന പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടിൽ അനീഷ്.പി.മാത്യു (31), പായിപ്പാട് കൊച്ചുപറമ്പ് വീട്ടിൽ റിയാസ്മോൻ (32) എന്നിവരെയാണ് ചിങ്ങവനം, തുരുത്തി ഭാഗത്ത് നിന്നും 8 കിലോ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് എത്തിച്ച കാറും ലഹരിവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് അൻപത് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശപ്രകാരം നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന വ്യാപകമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡി.വൈ.എസ്.പിമാരായ ബി.അനിൽകുമാർ, വി.ജെ ജോഫി, എൻ.സി രാജ്മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എൻ.ബിജു, എസ്.ഐ എൽദോപോൾ, മുണ്ടക്കയം എസ്.എച്ച്.ഒ സാഗർ, ചിങ്ങവനം എസ്.എച്ച്.ഒ കെ.കണ്ണൻ, എസ്.ഐ അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ റ്റി.ശ്രീജിത്, ബിജോയ്, സീനിയർ സിവിൽ പോലീസ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി.നായർ, അജയകുമാർ കെ.ആർ, അനീഷ് വി.കെ, തോംസൺ.കെ, മാത്യു അരുൺ.എസ്, ഷമീർസമദ്, ഷിജു പി.എം, സൈബർ സെൽ ഉദ്യോഗസ്ഥരായ ശ്യാം എസ്.നായർ, ജോബിൻസ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |