കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് തുടർചികിത്സയ്ക്കയച്ച രോഗിക്ക് ആശുപത്രിയിൽ പ്രവേശനം നൽകാതെ രണ്ട് മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടി വന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറോട് നാലാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും വിശദീകരണം നൽകണം.
ബൈക്കിടിച്ച് കാലിന് പരിക്കേറ്റ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) ആംബുലൻസിൽ കഴിയേണ്ടി വന്നത് . മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാസുദേവനെ തുടർചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്. ഡോക്ടറില്ലെന്ന് പറഞ്ഞായിരുന്നു ജീവനക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചത്. ബന്ധുക്കൾ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും അനുവദിച്ചില്ല. അക്കാര്യം എഴുതി തന്നാൽ മെഡിക്കൽ കോളേജിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ഡോക്ടർ തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവൻ 10 മണി വരെ ആംബുലൻസിൽ കഴിഞ്ഞു. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |