ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ആല നെടുവരംകോട് 71ാം ശാഖയിൽ മോഷണം. 38000 രൂപയോളം മോഷണം പോയി. ശാഖ ഓഫീസിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ സെക്രട്ടറി എത്തി ഓഫീസ് തുറക്കാൻ ശ്രമിക്കുമ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ഉള്ളിൽ കയറി പരിശോധിച്ചപ്പോൾ ഇരുമ്പിന്റെ രണ്ട് അലമാരകൾ തകർത്ത നിലയിൽ കണ്ടെത്തി. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ശാഖാ ഭാരവാഹികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസിലും പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ പൊലീസ് നായയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നായ ചെങ്ങിനാത്ത് പടി വരെ മണംപിടിച്ചെത്തി. ശാഖായോഗം ഓഫീസിന് സമീപത്തുള്ള വീട്ടിലും മോഷ്ണശ്രമം നടന്നിട്ടുണ്ട്. ഈ പ്രദേശത്ത് മൂന്നു ദിവസമായി ഒരു ബൈക്ക് ഇരുന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫെബ്രുവരി 20ന് ആയിരുന്നു ശാഖാ വാർഷികം നടന്നത്. അന്ന് പിരിച്ച മാസ വരിയും പത്രിക ഇനത്തിൽ കിട്ടിയ തുകയും വഞ്ചി വരവും ഉൾപ്പടെയുള്ള തുകയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |