തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് ചികിത്സാ സൗകര്യം വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് 300 കിടക്കകളുള്ള ഒരു ആശുപത്രികൂടി കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്തു. പുതിയ നാലു കെയർ സെന്ററുകളും തുറന്നിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്കു നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ള കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ചികിത്സയ്ക്കായി പി.എച്ച്.സികളിൽനിന്നും സി.എച്ച്.സികളിൽനിന്നും റഫർ ചെയ്യുന്ന രോഗികൾക്കു സൗജന്യ ചികിത്സ ഉറപ്പാക്കും.
കൊല്ലത്ത് തടസരഹിതമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലും ഫയർ ഓഡിറ്റ് കാര്യക്ഷമമായി നടത്തും.വ്യാപാരികളുമായി സഹകരിച്ച് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡോർ ടു ഡോർ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തും..
പത്തനംതിട്ടയിൽ നിയുക്ത എം.എൽ.എമാർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുമായി യോഗം ചേർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കും. കൊവിഡ് പ്രതിരോധത്തിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് 16 ആംബുലൻസ് സർവീസുകൾ ആരംഭിച്ചു.
ഓക്സിജൻ ലഭ്യത സംബന്ധിച്ച് എല്ലാ ആശുപത്രികളും ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തുന്നുണ്ട്. പ്ലാന്റിൽ നിന്ന് സെറ്റിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനള്ള ഇന്റേണൽ ഓക്സിജൻ പൈപ്പ് ലൈൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പരോഗമിക്കുന്നു.
ആദിവാസി മേഖലയിൽ കൊവിഡ് രോഗികൾക്കായി സി.എഫ്.എൽ.ടി.സികൾ ആരംഭിക്കും. ആദിവാസികൾക്ക് ഊരുകളിൽവച്ച് തന്നെ വാക്സിൻ നൽകും. കൊവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാർബർ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ പൂർണമായി അടയ്ക്കും. 25 % ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഇന്നലെ മുതൽ അടച്ചിട്ടു.
തൃശൂർ കോർപറേഷന് കീഴിലുള്ള ജനറൽ ആശുപത്രിയിൽ 50 ഐ.സി.യു കിടക്കകൾ സജ്ജമാക്കും. ഓക്സിജൻ പ്ലാന്റും വിവിധ വാർഡുകളിലേക്ക് സെൻട്രലൈസ്ഡ് ഓക്സിജൻ ലൈൻ വലിക്കാനുള്ള സംവിധാനവും ഒരുക്കും.
പാലക്കാട് ചെമ്പൈ ഗവ. സംഗീത കോളേജിലും വയനാടും ഓക്സിജൻ വാർ റൂം സജ്ജമാക്കിയിട്ടുണ്ട്.
മലപ്പറത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചു.
കോഴിക്കോട്ട് ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. മെഡിക്കൽ കോളജ് ആശുപത്രിയോട് ചേർന്ന പി.എം. എസ്.എസ്. വൈ ബ്ലോക്കിൽ 13,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങി.
തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തന സജ്ജമായി. ജില്ലാ ആശുപത്രിയിൽ 1000 എൽപിഎം ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. വയോജനങ്ങൾക്കായി കാസർകോട് ജില്ലയിൽ കാൾ സെന്റർ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |