മറയൂർ: കേരള- തമിഴ്‌നാട് അതിർത്തിയിലെ കാട്ടിൽ കാട്ടാനക്കൂട്ടത്തെ കമ്പും വടിയും ഉപയോഗിച്ച് ആക്രമിച്ച് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യുവാക്കൾ വെട്ടിലായി. വീഡിയോ ദൃശ്യങ്ങൾ വനപാലകർ പരിശോധിച്ചപ്പോൾ മറയൂർ ചന്ദന ഡിവിഷനുമായി അതിർത്തി പങ്കിടുന്ന ഉദുമലപേട്ട ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് സംഭവമെന്ന് കണ്ടെത്തി. തിരുമൂർത്തിമല സ്വദേശികളായ കാളിമുത്തു (23), സെൽവം (19), അരുൺ കുമാർ (22) എന്നിവർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്.യുവാക്കളും കാട്ടാനകളും തമ്മിലുള്ള പോരാട്ടം കാൽമണിക്കൂറോളം നീണ്ടുനിൽക്കുന്നുണ്ട്. ഒട്ടും ഭയമില്ലാതെ വടി ഉപയോഗിച്ച് കാട്ടാനയെ അടിക്കുകയും കാട്ടാന നേരെ പാഞ്ഞുവരുമ്പോൾ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽ നിന്ന് യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കാട്ടാനകൾ തിരിഞ്ഞ് പോകുമ്പോൾ പിന്നാലെ പോയി ആക്രമിക്കുന്ന ദൃശ്യങ്ങളും കാണാം. ഒപ്പം ഉണ്ടായിരുന്ന കുട്ടിയാനയെ രക്ഷിക്കുന്നതിനായി ഭയന്ന് ഓടുന്ന പിടിയാനയുടെ ദയനീയ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. മരത്തിനു മുകളിലിരുന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
അസി. വൈൽഡ് ലൈഫ് വാർഡൻ ഗണേശ് റാം, ഉദുമല റെയിഞ്ച് ഓഫീസർ ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |