തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കും. സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് തന്നെയാകും നടക്കുക. നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. തലസ്ഥാനം ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. 600 റിലേറെ പേരെ പങ്കെടുപ്പിച്ചാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നതടക്കമുള്ള വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാൻ ധാരണയായത്.
ഇരുപതിന് വൈകിട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ പന്തലിന്റെ ജോലികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
രണ്ട് ഡോസ് വാക്സിൻ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കൈയിൽ കരുതണം. ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |