തിരുവനന്തപുരം : ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകുന്നതിന് ഐ.സി.എം.ആറിൽ നിന്നും അനുമതി തേടാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതിനാൽ നിലവിൽ വാക്സിൻ നൽകുന്നില്ല. ഇവർക്ക് വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ശുപാർശ നൽകിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനവും അനുമതി തേടുന്നത്. അതേസമയം, കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കാൻ നിർദേശം നൽകി.
കൊവിഡ് രോഗികളെ
ഒറ്റപ്പെടുത്തരുത്
കൊവിഡ് രോഗബാധിതർക്ക് സഹായം നൽകുന്നതിനു പകരം ഭയപ്പാടോടെ മാറിനിൽക്കുന്ന ചില സംഭവങ്ങൾ മനുഷ്യത്വത്തിനു നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം പറ്റിയ രോഗി ഗുരുതരമായ അവസ്ഥ നേരിട്ടിട്ടും ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. രോഗബാധിതരെ ചികിത്സിക്കാനും പരിചരിക്കാനും എല്ലാവരും തയ്യാറാകണം. രോഗിയെ പരിചരിക്കുമ്പോൾ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള അവശ്യമായ മുൻകരുതലുകളെടുത്താൽ മതി. രോഗം പകരുമെന്ന് കരുതി ആരോഗ്യപ്രവർത്തകരെല്ലാം വിട്ടുനിന്നാൽ എന്തായിരിക്കും സംഭവിക്കുക? - മുഖ്യമന്ത്രി ചോദിച്ചു.
ലോക്ക് ഡൗൺ : ശുഭ സൂചനകൾ
പ്രകടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നതിന്റെശുഭകരമായ നേരിയ സൂചനകൾ കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിജയകരമായ രീതിയിൽ ആദ്യദിനം നടപ്പിലാക്കി. വരും ദിവസങ്ങളിൽ കർശനമാക്കും. കൊവിഡ് ബാധിതരും പ്രൈമറി കോൺടാക്ടായവരും വീടുകൾക്കുള്ളിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ജില്ലകളിൽ മോട്ടോർ സൈക്കിൾ പട്രോളിംഗ് നടത്തുന്നുണ്ട്.
മേയ് 1മുതൽ 8 വരെ ദിവസം ശരാശരി 37,144കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലത് 35,919ആയി കുറഞ്ഞു. സംസ്ഥാനത്ത് പൊതുവിൽ ആക്റ്റീവ് കേസുകളിലും നേരിയ കുറവുണ്ടായത് ആശ്വാസകരമാണ്. 4,45,000വരെ എത്തിയ ആക്റ്റീവ് കേസുകൾ 3,62,315ആയി കുറഞ്ഞു. ലോക്ഡൗണിനു മുൻപ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കർഫ്യൂവിൻറേയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിത്. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതൽ ഒന്നര ആഴ്ച വരെ മുൻപ് ബാധിച്ചതായതിനാൽ ലോക്ക്ഡൗൺ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാനാവുമെന്നുംമുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ്: മൃതദേഹം സംസ്ക്കരിക്കുന്നതിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിനും സംസ്ക്കരിക്കുന്നതിനും നിലവിലെ രീതികളിൽ മാറ്റം വരുത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൃതദേഹത്തിൽ നിന്ന് കൊവിഡ് പകരാനുള്ള സാദ്ധ്യത വിരളമാണ്. എന്നിരുന്നാലും ശക്തമായ കരുതലെടുത്താണ് സംസ്ക്കാരം നടത്തുന്നത്. എന്നാൽ ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ പരാതികളുണ്ട്. അത് സർക്കാർ പരിഗണിക്കും. ആരോഗ്യവിദഗ്ദ്ധരുമായി ആലോചിച്ച് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കും.
പരിശീലനത്തിലുള്ള
പൊലീസുകാരും
ഡ്യൂട്ടിക്ക്
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിറുത്തിവച്ചിരിക്കുന്നതിനാൽ പരിശീലനത്തിലുള്ളവരെയും പൊലീസിനൊപ്പം വോളണ്ടിയർമാരായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എല്ലാവരെയും വീടുകൾക്ക് സമീപത്തെ സ്റ്റേഷനുകളിലാണ് നിയോഗിക്കുന്നത് 391 വനിതകളും 2476 പുരുഷൻമാരുമാണുള്ളത്. പരിശീലനത്തിലുള്ളപട്ടികവർഗത്തിൽപ്പെട്ട 124 പേരെ ട്രൈബൽ മേഖലകളിൽ നിയോഗിക്കും. സബ് ഇൻസ്പെക്ടർ ട്രെയിനിമാരായ 167 പേർ വോളൻറിയർമാരായി ജോലി നോക്കുന്നുണ്ട്. ക്വാറന്റൈൻ ലംഘനം പരിശോധിക്കുന്നതിനും ബോധവൽക്കരണത്തിനും വനിതാ പൊലീസിനെ നിയോഗിച്ചത് വിജയകരമായതിനാൽ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികൾക്ക് നിയോഗിക്കും.
കൊവിഡ് രോഗികൾക്ക് പാൽ
ലോക്ക്ഡൗൺ കാരണം കെട്ടിക്കിടക്കുന്ന പാൽ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ രോഗികൾക്കും കുട്ടികൾക്കും നൽകും.. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകും.ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തോട്ടം തൊഴിലാളികളായ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക സ്ഥലമില്ലെങ്കിൽ ഏതെങ്കിലും ലയത്തെ അതിനായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് 3 കോടി
വാക്സിൻ വാങ്ങാൻ
ആഗോള ടെണ്ടർ
18 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ തുടങ്ങി
തിരുവനന്തപുരം: മൂന്നു കോടി ഡോസ് കൊവിഡ് വാക്സിൻ വിപണിയിൽ നിന്ന് വാങ്ങാനുള്ള ആഗോള ടെണ്ടർ നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിനുള്ള ടെണ്ടർ നോട്ടിഫിക്കേഷൻ ഇറങ്ങി. ഇതോടെ, സ്ഫുഡ്നിക് ഉൾപ്പെടെ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ കേരളത്തിലെത്തും.
സംസ്ഥാനത്ത് 18 കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഇന്നലെ ആരംഭിച്ചു. 500ഓളം പേർക്ക് മാത്രമാണ് ആദ്യദിനം വാക്സിൻ നൽകിയത്. ഇതുവരെ മുൻഗണനയ്ക്കായി 50,178 പേരാണ് അപേക്ഷകൾ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 1000ത്തോളം അപേക്ഷകൾക്ക് അനുമതി നൽകി. കൃത്യമായ രോഗ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ അപേക്ഷകൾ നിരസിക്കുന്ന സ്ഥിതിയുണ്ട്.
വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത കോമോർബിഡിറ്റി ഫോം രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ചാണ് അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖകളോ സമർപ്പിക്കുന്നതാണ് അപേക്ഷ നിരസിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |