SignIn
Kerala Kaumudi Online
Friday, 26 April 2024 5.08 PM IST

ജയിച്ചവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ചപ്പോഴും  തോറ്റിട്ടും പാഠം പഠിക്കാതെ കോൺഗ്രസ്, പ്രതിപക്ഷ നേതാവാരെന്ന് ഇനിയും തീരുമാനമായില്ല

chennithala

തിരുവനന്തപുരം : തോൽവിയിൽ നിന്നുമാണ് പാഠം പഠിക്കേണ്ടത് എന്നാണ് പഴംഞ്ചൊല്ലങ്കിലും തുടരെ രണ്ടു തവണ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോൺഗ്രസിന് അത് ഉൾക്കൊള്ളാനായിട്ടില്ല. മറ്റെന്നാൾ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോഴും പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. തിരുവനന്തപുരവും ഡൽഹിയും കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലമാണ് ഈ തീരുമാനങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിന് മുഖ്യകാരണം. ഇന്ന് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും, ഹൈക്കമാന്റ് പ്രഖ്യാപിക്കും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനിയും അന്തിമ തീരുമാനമായില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ബലം പിടിച്ച് ചെന്നിത്തല
2016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്ക് മുന്നിൽ ഉപാധികളില്ലാതെ വഴിമാറി കൊടുക്കുകയായിരുന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷ സ്ഥാനത്തിരുന്നു തിരഞ്ഞെടുപ്പിനെ നയിച്ച് പരാജയപ്പെട്ടിട്ടും ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മാറി നിൽക്കാം എന്ന നിലപാട് സ്വീകരിച്ച ചെന്നിത്തല പിന്നീട് മലക്കം മറിയുകയായിരുന്നു. കഴിഞ്ഞ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങൾ ഉയർത്തിയ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ അനുയോജ്യനാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെ ക്യാംപിനുള്ളത്. അതേ സമയം ദേശീയ തലത്തിലേക്ക് പാർട്ടി പദവികളിലേക്ക് മാറ്റപ്പെട്ടാൽ ഇനിയൊരിക്കലും കേരള രാഷ്ട്രീയത്തിൽ തിളങ്ങാനാവില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

എ ഗ്രൂപ്പിന്റെ പാക്കേജ് ഇങ്ങനെ

കോൺഗ്രസിൽ നേതൃമാറ്റത്തിനുളള മുറവിളി ഉയരവെ പുതിയ പാക്കേജുമായി എ ഗ്രൂപ്പ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാൻ താത്പര്യമില്ലാത്ത രമേശ് ചെന്നിത്തലയ്ക്ക് മുന്നിലാണ് എ ഗ്രൂപ്പ് പുതിയ പാക്കേജ് മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാരിൽ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്. തന്റെ വിശ്വസ്തൻ കൂടിയായ ജോസഫിന് പാർട്ടിയുടെ താക്കോൽ പദവി നൽകുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം കൂടിയാണ്.

കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ എ ഗ്രൂപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗ്രൂപ്പ് നേതാക്കളുടെ വിലപേശലിനും ആവശ്യങ്ങൾക്കും വഴങ്ങേണ്ടയെന്നാണ് കേരളത്തിലെത്തിയ നിരീക്ഷകർക്ക് മുന്നിൽ ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS, CHENNITHALA, RAMESHCHENNITHALA, PINARAYI VIJAYAN, OOMMENCHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.