കരുവാരക്കുണ്ട് : മലപ്പുറം കരുവാരക്കുണ്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി വാടിയിൽ ഷാജിയാണ് (42) മരിച്ചത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള പരിശ്രമത്തിനിടയിലായിരുന്നു ആക്രമണം. രാവിലെ 10ഓടെയാണ് സംഭവം.
കൂറ്റൻ കാട്ടുപോത്താണ് കരുവാരക്കുണ്ടിലെ കുണ്ടോട, കക്കറ എന്നിവിടങ്ങളിൽ ഭീതി പരത്തിയത്. വിരണ്ടോടിയ പോത്ത് പ്രദേശത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഷാജിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മാസം മുമ്പാണ് ഇദ്ദേഹം വിദേശത്തു നിന്നു നാട്ടിലെത്തിയത്.
കുഴൽപ്പണക്കേസ്: പ്രതിയുടെ
ഭാര്യയെയും ചോദ്യം ചെയ്തു
തൃശൂർ: കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതികളിൽ ഒളരി സ്വദേശിയെയും ഭാര്യയെയും ഒരുമിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി മാർട്ടിൻ, ദീപക്, രഞ്ജിത് എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കും.
കുഴൽപ്പണം സംബന്ധിച്ച അന്വേഷണം ശക്തമാക്കാനും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ തൃശൂരിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്താനും തീരുമാനിച്ചു. തൃശൂരിൽ ക്യാമ്പ് ചെയ്യുന്ന സംഘം സംഭവവുമായി ബന്ധമുള്ള ജില്ലാതലത്തിലുള്ള രണ്ട് ബി.ജെ.പി നേതാക്കളെയും ചോദ്യം ചെയ്യും.
ഇവർക്ക് പണം തട്ടിയെടുത്ത സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പണം കൊടുത്തുവിട്ട യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സുനിൽ നായിക്, പണം കൊണ്ടുവന്ന ആർ.എസ്.എസ് നേതാവ് ധർമ്മരാജൻ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |