തിരുവനന്തപുരം: അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് നിയമസഭയുടെ അദ്ധ്യക്ഷനായെത്തിയ എം.ബി. രാജേഷെന്ന് പുതിയ സ്പീക്കർക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.
ആർ.ശങ്കരനാരായണൻ തമ്പി മുതൽക്കിങ്ങോട്ടുള്ള സ്പീക്കർമാരുടെ പ്രഗത്ഭനിരയ്ക്ക് ചേരുന്ന വ്യക്തിയെ പതിനഞ്ചാം സഭയ്ക്കും സ്പീക്കറായി തിരഞ്ഞെടുക്കാനായത് അഭിമാനകരമാണ്.
സഭയുടെ കൂട്ടായ, പൊതുവായ ശബ്ദമാണ് സ്പീക്കറിലൂടെ മുഴങ്ങിക്കേൾക്കേണ്ടത്. ആ നിലയ്ക്കുള്ള ശബ്ദമായി മാറാൻ എം.ബി. രാജേഷിനും കഴിയട്ടെ. അങ്ങനെ പ്രവർത്തിക്കാനാകണമെങ്കിൽ അതിനനുഗുണമായ സഹകരണം ഭരണ, പ്രതിപക്ഷ അംഗങ്ങളിൽ നിന്നുണ്ടാകണം. വിവിധ തലങ്ങളിൽ പ്രവർത്തിച്ച അനുഭവവും ,വ്യത്യസ്ത വിഷയങ്ങൾ പഠിച്ചതിന്റെ അറിവും സ്പീക്കറെന്ന നിലയിൽ സൂക്ഷ്മമായി കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനും അദ്ദേഹത്തെ സഹായിക്കും.
സർക്കാരിന്റെ നടപടിക്രമങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ കഴിയുന്ന അന്തരീക്ഷം സഭയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം സ്പീക്കറിൽ നിക്ഷിപ്തമാണ്. അത് എല്ലാ അർത്ഥത്തിലും നിറവേറ്റാൻ സ്പീക്കർക്ക് കഴിയട്ടെ. ജനാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുകയും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള നിയമ നിർമ്മാണങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്യുകയാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അർത്ഥപൂർണമായി നിറവേറ്റാനാകണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാജേഷിന്റെ വ്യക്തിഗതനേട്ടങ്ങളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |