തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ പരാമർശത്തിൽ നിയമസഭയിൽ ബഹളം. പ്രതിപക്ഷത്ത് നിന്നും കോൺഗ്രസ് എം എൽ എ കെ ബാബുവാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ മകളുടെ ഭർത്താവിനേയും ബന്ധപ്പെടുത്തി സംസാരിച്ചത്. മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ബാബുവിന്റെ പരിഹാസം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും തൃപ്പൂണിത്തുറ എം എൽ എ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ എം എൽ എയുടെ പ്രസംഗത്തിൽ ഈ വാക്കുകൾ വന്നതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി ചാടി എഴുന്നേറ്റു. എന്നാൽ ബഹളം കാര്യമാക്കാതെ 'പോ മക്കളേ,അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി' എന്ന് പറഞ്ഞു ബാബു തുടരുകയായിരുന്നു. ബഹളം കൂടിയതോടെ ബാബുവിന് സംസാരിക്കുവാനുള്ള സമയം കഴിഞ്ഞു എന്ന് ഓർമ്മിപ്പിച്ച് സ്പീക്കർ മൈക്ക് അടുത്തയാൾക്ക് നൽകുകയായിരുന്നു.
നിയമസഭ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നിരയിൽ നിന്നും ബാബു സർക്കാരിനെ നിശിതമായി വിമർശിക്കുന്നതിൽ മുൻപന്തിയിലുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി കെ. രാധാകൃഷ്ണന് ലഭിച്ചത് വെടിവഴിപാട് വകുപ്പാണെന്ന് ബാബു പരിഹസിച്ചിരുന്നു. എന്നാൽ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനസമൂഹത്തിന് വേണ്ടിയുള്ളതാണ്. അവരെ ഉയർത്തിയെടുക്കുകയെന്നത് വലിയ കാര്യമാണെന്നും രാധാകൃഷ്ണൻ മറുപടി പറഞ്ഞതോടെ ബാബുവിന് തന്റെ വാക്കുകൾ പിൻവലിക്കേണ്ടി വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |