സമൂഹത്തിൽ നടക്കുന്ന അനീതിയും വിവേചനവും കണ്ടില്ലെന്ന് നടിച്ച് മൗനം ദീക്ഷിക്കാൻ നട്ടെല്ലും മനുഷ്യത്വവുമുള്ള കവികൾക്കാവില്ല. അവർ എല്ലാത്തരം ജീർണതകൾക്കെതിരെയും നിരന്തരം കലഹിച്ച് കൊണ്ടിരിക്കും. ചിലപ്പോഴത് തന്റെ സ്വതസിദ്ധമായ കവിതകൾകൊണ്ടായിരിക്കും, മറ്റ് ചിലപ്പോൾ തെരുവിൽ സമരം ചെയ്തുമാകാം. എന്തായാലും പോരാട്ടത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അത്തരമൊരു ഒറ്റയാൾ പോരാളിയാണ് തൊടുപുഴക്കാരനായ കവി സുകുമാർ അരിക്കുഴ. കഴിഞ്ഞ അരനൂറ്റാണ്ടായി കാച്ചിക്കുറുക്കിയ കുറുംകവിതകളിലൂടെയും ഒറ്റയാൾ സമരങ്ങളിലൂടെയും സുകുമാർ ഇരുൾ പടർന്ന ലോകത്തെ സൂക്ഷ്മസത്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. കാപ്സ്യൂൾ കവിതകളുടെ രൂപത്തിൽ സമൂഹത്തിന്റെ ഇടനെഞ്ചിലേക്ക് തറച്ചു കയറുന്ന രൂക്ഷമായ വിമർശനത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കൂരമ്പുകൾ അയച്ചുകൊണ്ടേയിരിക്കുന്നു.
കൊവിഡ് മഹാമാരി ലോകം മുഴുവൻ വിഴുങ്ങുമ്പോഴും കൊറോണയേക്കാൾ അപകടകാരിയായ വൈറസാണ് ജാതി വിവേചനമെന്ന് ലോകത്തോട് വിളിച്ചു പറയുന്നു സുകുമാർ. മതദ്വേഷത്തേക്കാൾ ജാതിഭേദം കൊടികുത്തി വാഴുമ്പോഴും എല്ലായിടത്തും മതേതരത്വത്തെക്കുറിച്ചാണ് ചർച്ച. ജാതീയതയെക്കുറിച്ച് ആരും ഒരക്ഷരം പോലും മിണ്ടുന്നില്ല. വിവേചനവും അവഗണനയും അധിക്ഷേപവും ഏറ്റുവാങ്ങുന്നവർക്കേ അതുമൂലമുണ്ടാകുന്ന മാനസിക സംഘർഷത്തിന്റെയും സമ്മർദത്തിന്റെയും ആഴമറിയാൻ കഴിയൂ. ജന്മ ശ്രേഷ്ഠത്വത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവർ അവർക്ക് കൂടി ഭക്ഷണമുണ്ടാക്കാൻ പണിയെടുത്ത് കറുത്ത് പോയവരെ ഹീന ജാതിയായി ചിത്രീകരിച്ച്, പൂർവപിതാക്കന്മാരുടെ പാപത്തിന്റെ ഫലമാണ് അവർ അനുഭവിക്കുന്നതെന്ന അധമബോധം അടിച്ചേൽപ്പിക്കുന്നു. ഇക്കാര്യങ്ങൾ സമർത്ഥിക്കാൻ കവിത വിട്ട് 'വിവേചനം എന്ന വൈറസ് " എന്ന ഗദ്യ രൂപത്തിലുള്ള ആദ്യ പുസ്തകവും അദ്ദേഹം രചിച്ചു. ജാതി വൈറസ് പലതരംഗങ്ങളായി പടർന്ന് മുന്നേറുന്ന ഇക്കാലത്ത് വളരെ പ്രസക്തമാണ് ഈ പുസ്തകം. സ്വാതന്ത്ര്യം കിട്ടി 72 ആണ്ട് കഴിഞ്ഞിട്ടും അംബേദ്കറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും മറ്റും കൃതികൾ ഇന്നും പാഠ്യപദ്ധതിയിൽ ചേർക്കാൻ കഴിയാത്തതിന്റെ കാരണത്തിലേക്ക് ഓരോ പിന്നാക്കക്കാരനും ദളിതനും കടന്നുകയറി ഗവേഷണം നടത്തേണ്ട ഉത്തരവാദിത്തമുണ്ടെന്ന് കവി പറയുന്നു.
നീതിയുടെ വിതരണത്തിലെ തുല്യതയില്ലായ്മയ്ക്കെതിരെ എന്നും കലഹിക്കുന്നയാളായിരുന്നു സുകുമാർ. സഹകരണ ബാങ്കുകളിലെ ജീവനക്കാർക്ക് പെൻഷൻ ലഭിക്കാനിടയാക്കിയത് കവിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. അക്കാലത്തെ സഹകരണമന്ത്രി ജി. സുധാകരൻ മുൻകൈയെടുത്ത് വിരമിച്ചവർക്ക് പെൻഷൻ നൽകുംവരെ പോരാട്ടം തുടർന്നു. അടുത്തിടെ സർക്കാർ ജോലിക്കാരുടെ സമുദായം തിരിച്ചുള്ള ലിസ്റ്റ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ വേഷമണിഞ്ഞ് തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ സുകുമാർ അരിക്കുഴ നടത്തിയ നിരാഹാര സമരം വാർത്തയായിരുന്നു. കാർഷിക നിയമത്തിനെതിരെ കർഷകസംഘടനകൾ നടത്തുന്ന അനിശ്ചിത കാല സമരത്തിന് പിന്തുണയർപ്പിച്ച് തൊടുപുഴയിൽ നടത്തുന്ന ഐക്യദാർഢ്യ സമരത്തിലടക്കം നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയാണ് സുകുമാർ.
70 കാരനായ സുകുമാർ തൊടുപുഴയ്ക്കടുത്ത് അരിക്കുഴ ഗ്രാമത്തിൽ കല്ലമ്പിള്ളിൽ ശങ്കരന്റെയും ഗൗരിയുടെയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് സഹപാഠികളെ കളിയാക്കി പാട്ടുരൂപത്തിൽ കവിതകളുണ്ടാക്കിയായിരുന്നു എഴുത്തിന്റെ തുടക്കം. വലുതായപ്പോൾ ചുറ്റും കാണുന്ന പലതും വിമർശിക്കേണ്ടതാണെന്ന് തോന്നി. കുഞ്ചൻ നമ്പ്യാരുടെയും കുഞ്ഞുണ്ണി മാഷിന്റെയും കവിതകളിൽ നിന്ന് ലഭിച്ച ഊർജത്തിൽ ആക്ഷേപഹാസ്യ രൂപേണ എഴുതി തുടങ്ങി. അക്ഷരങ്ങൾ വിലയേറിയവയാണെന്ന് തിരിച്ചറിഞ്ഞതു മുതൽ കാപ്സ്യൂൾ കവിതകളായി രചന. സാഹിത്യജീവിതത്തിൽ എക്കാലവും ഒരു സഹചാരിയായിരുന്നു അന്തരിച്ച കവി മുട്ടം ശ്രീനി. സോഷ്യോളജിയിലും നിയമത്തിലും ബിരുദം നേടിയ സുകുമാർ ദീർഘകാലം ബാങ്ക് ജീവനക്കാരനായിരുന്നു. 2009ൽ ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം സാമൂഹ്യ- സാഹിത്യ ജീവിതത്തിൽ കൂടുതൽ വ്യാപൃതനായി. ഇതുവരെ സുകുമാറിന്റെ കാപ്സ്യൂൾ കവിതകളുടെ ആറ് സമാഹാരങ്ങളും ഒരു ലേഖനസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. സുകുമാർ അരിക്കുഴയുടെ കവിതകൾ (ഉണ്മ പബ്ലിക്കേഷൻസ്), കാപ്സൂൾ കവിതകൾ (പെൻബുക്സ്), അരിക്കുഴ കവിതകൾ (പരിധി പബ്ലിക്കേഷൻസ്), കുത്തുവാക്കുകളുടെ കൊത്തുപണി, സ്വർണപനി (മീഡിയ ഹൗസ്), ധനം- ജനാധിപത്യം, വിവേചനം എന്ന വൈറസ് (ആത്മ ബുക്സ്) എന്നിവയാണ് കൃതികൾ. ഇക്കാലത്തിനിടെ സർക്കാർ അംഗീകാരമടക്കം ഇരുപതിലേറെ പുരസ്കാരങ്ങൾ സുകുമാറിനെ തേടിയെത്തി. 2011ൽ ഇടുക്കി ജില്ലയിലെ മികച്ച കവിയായി സർക്കാർ അംഗീകാരം, 2015ൽ ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിമുദ്ര, 2017ലും 2018ലും മൂവാറ്റുപുഴ സാഹിത്യവേദിയുടെ ക്യാപ്സ്യൂൾ കവിക്കുള്ള അംഗീകാരം, 2016ൽ നാഷണൽ ഫെഡറേഷൻ ഒഫ് എസ്.സി- എസ്.ടി ഓർഗനൈസേഷൻസിന്റെ മഹാത്മ ഫൂലേ നാഷണൽ പുരസ്കാരങ്ങൾ ആ അംഗീകാരങ്ങളിൽ ചിലത് മാത്രമാണ്.
സർക്കാർ പുരസ്കാരങ്ങൾ പലപ്പോഴും അർഹമായവർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം കവിക്കുണ്ട്. അതിനാൽ ഇതുവരെ സർക്കാർ പുരസ്കാരം ലഭിക്കാത്ത എഴുത്തുകാർക്കായി സുകുമാർ അരിക്കുഴയുടെ നേതൃത്വത്തിൽ അവാർഡ് നൽകുന്നുണ്ട്. 10,000 രൂപയും ഫലകവുമാണ് നൽകുന്നത്. അംഗൻവാടി ടീച്ചറായിരുന്ന കെ.സി. ശാരദയാണ് ഭാര്യ. സാംജി, പ്രേംജി എന്നിവർ മക്കളും ലിന്റ, അനു എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |