കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിയിൽ നിന്നും തൃണമൂൽ കോൺഗ്രസിലേക്കുളള നേതാക്കളുടെ തിരിച്ചു പോക്ക് തടയാനുളള പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും ഒരു വിഭാഗം എം.എൽ.എമാർ വിട്ടു നിന്നു. ബംഗാളിൽ നടക്കുന്ന ചില അനുചിതമായ സംഭവങ്ങൾ ഗവർണറെ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
ബി.ജെ.പിയുടെ 74 എം.എൽ.എമാരിൽ 24 പേരാണ് കൂടിക്കാഴ്ചയിൽ നിന്നും വിട്ടു നിന്നത്. ഇതോടെ കൂടുതൽ നേതാക്കൾ ബി.ജെ.പി വിട്ട് തൃണമൂലിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു. ഒപ്പം എല്ലാ എം.എൽ.എമാരും സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകൾക്ക് കൂടുതൽ വിശ്വാസ്യത കെെവന്നു.
കഴിഞ്ഞ ഡിസംബറിൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ മമതയുടെ വിശ്വസ്ഥനായിരുന്ന സുവേന്ദു അധികാരിക്ക് പാർട്ടിയിൽ മറ്റു നേതാക്കളേക്കാൾ സ്വീകാര്യത ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും മമതയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ തിളക്കം കൂട്ടി. എന്നാൽ, ബി.ജെ.പിയിലെ മറ്റു നേതാക്കളെ ഒഴിവാക്കി സുവേന്ദുവിന് പ്രതിപക്ഷ സ്ഥാനം നൽകിയത് പാർട്ടിയിലെ ചിലരിൽ അതൃപ്തി ഉളവാക്കിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ആഴ്ച ബി.ജെ.പിയിൽ നിന്നും മുകുൾ റോയി മകൻ ശുഭ്രാംശു റോയിക്കൊപ്പം തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. തൃണമൂലിൽ നിന്നും ആദ്യം ബി.ജെ.പിയിലേക്ക് ചേക്കേറിയ പ്രധാന നേതാക്കൻമാരിൽ ഒരാളാണ് റോയി. തൃണമൂലിൽ നിന്നും എം.എൽ.എമാരെയും നേതാക്കൻമാരെയും അടർത്തിയെടുത്ത് ബി.ജെ.പി പാളയത്തിലെത്തിച്ചതിന് ചുക്കാൻ പിടിച്ച പ്രമുഖരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇതിനു പിന്നാലെ മുപ്പതിലേറെ നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നതായി മമതാ ബാനർജി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |