തിരുവനന്തപുരം: ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാധാകൃഷ്ണന്റെ ആൾക്കാർ വളരെക്കാലം മുമ്പുതന്നെ ഇത്തരത്തിലുള്ള ഭീഷണികൾ തന്റെ നേരെ ഉയർത്തിയതാണെന്നും ജയിലിൽ കിടക്കലല്ല, അതിനുമപ്പുറമുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയർത്തിയിട്ടുണ്ടെന്നാണ് ബിജെപി നേതാവിനോട് തനിക്ക് പറയാനുള്ളതെന്നാണ് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഈ ഭീഷണികൾ വന്ന സമയത്തെല്ലാം താൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രി പ്രതികരിച്ചു. പിണറായി വിജയനെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും തന്റെ മക്കളെ കാണാൻ അദ്ദേഹം ജയിലിൽ നിന്നും വരേണ്ടി വരുമെന്നുമായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി കോർ കമ്മിറ്റി അംഗങ്ങൾ നടത്തിയ സത്യഗ്രഹ സമരത്തിൽ സംസാരിക്കവേയായിരുന്നു രാധാകൃഷ്ണന്റെ വിവാദ പരാമർശം.
നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാണെന്ന് തീരുമാനിക്കരുത്. അത് ശരിയായൊരു നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിൽ എന്ത് വേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും, അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചുകഴിഞ്ഞില്ലേ. എന്തെല്ലാമായിരുന്നു മോഹങ്ങൾ ഉണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞോ. എന്തുകൊണ്ടാണത്. മുഖ്യമന്ത്രി പരിഹസിച്ചു.
താൻ അക്കാര്യങ്ങളൊന്നും ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. മക്കളെ ജയിലിൽ പോയി കാണേണ്ടി വരും എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ്. എന്ത് സന്ദേശമാണ് ആ പ്രസ്താവന കൊണ്ട് നൽകുന്നത്. ആ സന്ദേശമാണ് നാം ഗൗരവമായി കാണേണ്ടത്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. ആ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ ഒരു അമിത താത്പര്യത്തോടെയോ തെറ്റായോ സർക്കാർ ഇടപെട്ടു എന്ന് ഇതേവരെ ഒരു ആക്ഷേപം ഉയർന്നിട്ടില്ല.
മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ എന്റെ ഭാഗത്തുനിന്നും സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപമായി ഉയർന്നിട്ടില്ല. അപ്പോൾ എന്താണ് ഉദ്ദേശം. ഓ നിങ്ങൾ ഇവിടെ അന്വേഷിക്കുകയാണല്ലേ, ഈ കേസ് നിങ്ങൾ അന്വേഷിക്കുകയാണല്ലേ. അങ്ങനെ അന്വേഷിക്കുകയാണെങ്കിൽ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങൾ കുടുക്കും. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.
ഭീഷണി തന്റെയടുത്ത് ചിലവാകുമോ ചിലവാകുകയില്ലേ എന്നതൊക്കെ മറ്റൊരു കാര്യം. പക്ഷെ ഒരു ഭീഷണി പരസ്യമായിട്ട് ഉയർത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ തന്നെയുള്ള ഒരു ഭീഷണിയായിട്ടാണ് അത് വരുന്നത്. നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല. നിങ്ങളുടെ കുട്ടികളെ ജയിലിൽ പോയി കാണേണ്ടി വരും. എന്താ. ഉദ്ദേശം വ്യക്തമല്ലേ. തെറ്റായ രീതിയിൽ താൻ ഇടപെട്ട് ഈ അന്വേഷണ രീതികൾ ആകെ അവസാനിപ്പിച്ചുകൊള്ളണമെന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്നല്ല. ഇപ്പോൾ സാധാരണ രീതിയിൽ നടക്കുന്ന ഒരു അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചുകൊള്ളണം. അല്ലെങ്കിൽ വരാൻ പോകുന്നത് ഇതാണ്. ഇതാണ് ഭീഷണി. അത് നമ്മുടെ പൊതുസമൂഹം കാണുകയും മാദ്ധ്യമങ്ങൾ അത് ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. പിന്നെ എന്റെ കാര്യം. ഞാൻ ഇമ്മാതിരിയുള്ള ഭീഷണികൾ എങ്ങനെയെടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല'-അദ്ദേഹം പറയുന്നു.
'ഇപ്പോൾ പലവിധ സംരക്ഷണങ്ങൾ ഉള്ളൊരു ആളാണല്ലോ ഞാൻ. ഈ സംരക്ഷണമൊന്നും ഇല്ലാതിരുന്ന ഒരു കാലം കടന്നുവന്നതല്ലേ. ആ കടന്നുവന്നതിന്റെ അനുഭവം എങ്ങനെയായിരുന്നു എന്ന് ഓർത്താൽ മതി. അതാണ് അക്കാര്യം ഉന്നയിച്ച ആളോട് പറയാനുള്ളത്.'-മുഖ്യമന്ത്രി പറഞ്ഞു.
'പക്ഷെ മറ്റേ വശമാണ് നാം പ്രധാനമായി കാണേണ്ടത്. ഞാൻ ആ ഭീഷണിക്ക് വിധേയനാകുമോ വിധേയനാകില്ലേ എന്നതല്ല. രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന ഒരു പാർട്ടിയുടെ നേതാവ് തന്റെ പാർട്ടിയിലെ ചില നേതാക്കൾ ഉൾപ്പെട്ട കേസിലെ അന്വേഷണം തുടരുകയാണെങ്കിൽ ഈ നാട്ടിലെ മുഖ്യമന്ത്രിയെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ല എന്ന് പറയുന്നിടത്തേക്ക് വരുന്നു '-ഇതാണ് നാം ഗൗരവമായി കാണേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
content details: cm pinarayi viayan reacts to bjp leader an radhakrishnans statement against him.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |