ഭൂമിയിലെ മാലാഖമാർ... ഈ വിശേഷണത്തിനപ്പുറത്തേക്ക് നഴ്സുമാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകൾ, അറിയുന്ന അനുഭവങ്ങൾ, അനുഭവിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങൾ എല്ലാം ഒന്നുകൂടെ ചിന്തിപ്പിക്കുന്നതാണ്. ഞങ്ങൾ മാലാഖമാരല്ല, മറ്റെല്ലാവരെയും പോലെ മനുഷ്യരാണ്... അതിജീവനത്തിന്റെയും നഷ്ടങ്ങളുടെയും കൊവിഡ് കാലത്ത് നഴ്സുമാർ എന്ന മനുഷ്യർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
കൊവിഡ് കാലത്ത് ഏറ്റവും മുന്നിൽ നിന്ന് പോരാടിയവരാണ് നഴ്സുമാർ. അക്ഷരാർത്ഥത്തിൽ മുന്നണിപ്പോരാളികൾ! വേദനിപ്പിക്കുന്ന ആശുപത്രി കാഴ്ചകളുടെയും ഉള്ളിലൊളിപ്പിച്ച സ്വന്തം നൊമ്പരങ്ങളുടെയും ഒരുപാട് കഥകൾ ഈ ഇരുണ്ടകാലത്ത് അവർക്കും പറയാനുണ്ട്. ഭയമല്ല വേണ്ടത്, കരുതലാണെന്ന് അനുഭവങ്ങളിലൂടെ അവർ പറയുന്നു. മുന്നിലെത്തുന്ന ഓരോരുത്തരെയും സ്വജീവൻ പോലും മറന്ന് പരിചരിക്കുന്നവർ... അവരെയാണ് നാം ചേർത്തുപിടിക്കേണ്ടതും കൈയടിക്കേണ്ടതും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ തങ്ങളുടെ ജീവിതം പറയുന്നു. അതിൽ പോരാട്ടവീര്യമുണ്ട്, വേദന പകരുന്ന കാഴ്ചകളുണ്ട്, പഠിക്കേണ്ട പാഠങ്ങളുണ്ട്.
ഉള്ളുരുക്കങ്ങൾ കാണാതെ പോകരുത്
ഹേന ദേവദാസ്
ഹെഡ് നഴ്സ്
കോട്ടയം മെഡിക്കൽ കോളേജ്
കൊവിഡിന്റെ തുടക്കകാലവും ഇപ്പോഴത്തെ അവസ്ഥയും രണ്ട് തരത്തിലാണെന്ന് പറയാം. കൂടുതൽ പ്രശ്നങ്ങൾ വന്നത് രണ്ടാം തരംഗത്തിലാണല്ലോ. പറയുന്ന അത്ര എളുപ്പമല്ല നഴ്സുമാരുടെ ജീവിതം. ആരോഗ്യമേഖലയിലുള്ളവരാണല്ലോ കൂടുതൽ ഇൻവോൾവ്ഡ് ആയിട്ടുള്ളത്. അതിൽ തന്നെ റിസ്ക് കൂടുതലെടുക്കുന്നത് ഞങ്ങളാണ്. പി.പി.ഇ കിറ്റ് ഇടുക എന്നത് അത്ര സുഖകരമല്ല. അതിനകത്ത് നമ്മൾ ഉരുകുകയാണ്. ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല ഉള്ളുരുക്കങ്ങൾ കൂടിയുണ്ട്. സോഷ്യൽ സ്റ്റിഗ്മ ഇപ്പോൾ കുറച്ച് കുറവുണ്ടെന്ന് തോന്നുന്നു. ആദ്യമൊക്കെ നല്ലതുപോലെയുണ്ടായിരുന്നു. ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ തന്നെ ഓരോ നിമിഷവും വൈറസ് ഇപ്പോൾ പിടി പെട്ടേക്കാം എന്ന പേടിയിലാണ് ഞങ്ങൾ നിൽക്കുന്നത്. നഴ്സുമാർ കൂടുതലും സ്ത്രീകളാണല്ലോ, എല്ലാവരെയും ഓരോ കുടുംബം കാത്തിരിപ്പുണ്ട്. ഒരു വയസായ കുഞ്ഞുങ്ങളുടെ അമ്മമാരെ പോലും ഡ്യൂട്ടിക്ക് ഇടുകയാണ്. അത്രയധികം രോഗികൾ വർദ്ധിച്ചിരിക്കുകയാണ്. മൂന്നുമണിക്കൂർ ഒക്കെ കഴിയുമ്പോൾ തന്നെ പി.പി.ഇ കിറ്റിൽ നിന്നും ഊരിപ്പോകാൻ തോന്നും. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി നോക്കിയ സ്റ്റാഫുകൾ ഞങ്ങൾക്കുണ്ട്. കൂടെയുള്ളവർക്കും പോസിറ്റീവായാൽ പിന്നെ ഡ്യൂട്ടിയെടുത്തല്ലേ പറ്റൂ. ആദ്യകാലത്തൊക്കെ ക്വാറന്റൈൻ ഉണ്ടായിരുന്നു. ഇപ്പോൾ അതിനും മാറ്റം വന്നു. ഓഫ് പോലും കൃത്യമായി കിട്ടുന്നില്ല. പാൻഡമിക് സാഹചര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നത് മനസിലാക്കാം. പക്ഷേ ഞങ്ങളെയും സംരക്ഷിക്കണം.ഞങ്ങളും കിടപ്പിലായാൽ പിന്നെ ആരുണ്ട്.ക്രിട്ടിക്കൽ രോഗികൾ വരുമ്പോൾ അവരേക്കാൾ ടെൻഷൻ ഞങ്ങളെ പോലുള്ളവർക്കുണ്ട്. രണ്ടാം വരവ് കൂടുതൽ അപകടകരമാണ്. ശ്വാസം കിട്ടാതെ വരുന്നവരാണ്. പ്രാണവായുവിന് വേണ്ടി പിടയുന്നവരാണ്. അവിടെ നമ്മൾ പകച്ചു നിൽക്കാനോ പാനിക് ആകാനോ പാടില്ല. വരുന്നവർക്കൊക്കെ മോട്ടിവേഷൻ കൊടുക്കാറുണ്ട്. സഹപ്രവർത്തകരോട് പറയാറുമുണ്ട് മോട്ടിവേഷൻ കൊടുക്കണമെന്ന്. ഇപ്പോൾ രോഗീപരിചരണത്തിന് താത്കാലിക അടിസ്ഥാനത്തിൽ നഴ്സ്മാരെ എടുക്കുന്നുണ്ട്. അതും ചെറിയ ശമ്പളത്തിനാണ്. മാലാഖമാർ എന്നൊക്കെ പറയുന്നത് ശരിയല്ല. ദൈവികത ഉള്ളവരല്ലേ മാലാഖമാർ. നമ്മൾ പച്ച മനുഷ്യരാണ്. എല്ലാ വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യർ. അനുഭവങ്ങൾ കൊണ്ടാണ് ഞങ്ങൾ അതിനെ അതിജീവിക്കുന്നത്. സമഭാവനയോടെ കാണാനാണ് എനിക്കിഷ്ടം. നഴ്സുമാർക്കിടയിൽ ഞങ്ങൾ ജോലി വേർതിരിച്ച് കാണാറില്ല. ട്രോളി വരെ തള്ളും. ഞങ്ങൾ ഒരു വിഭാഗം മാത്രമേ അങ്ങനെ ചെയ്യൂ. കൂടുതൽ സമയവും പി.പി.ഇ കിറ്റിൽ നിൽക്കുന്നതും ഞങ്ങളാണ്. ഐ.സി.യുവിൽ നിൽക്കുന്നതും ഞങ്ങൾ മാത്രമാണ്.
കരുതലാണ് വേണ്ടത്
നൗഫൽ. എ
നഴ്സിംഗ് ഓഫീസർ
ആലപ്പുഴ മെഡിക്കൽ കോളേജ്
കൊവിഡ് കാലത്തെ അതിജീവനം ചെറിയ വാക്കുകളിലൊന്നും ഒതുങ്ങുന്നതല്ല. ഡ്യൂട്ടിയൊക്കെ നല്ല ബുദ്ധിമുട്ടാണ്. നാല്, അഞ്ച് മണിക്കൂർ വരെ പി.പി.ഇ കിറ്റിട്ടുകൊണ്ടുള്ള ജീവിതമാണ്. വെള്ളം കുടിക്കാനോ ടോയ്ലറ്റിൽ പോകാനോ ഒന്നും പറ്റില്ല. രോഗികളുടെ എണ്ണവും കൂടുതലാണല്ലോ. മുമ്പ് ലക്ഷണങ്ങൾ മാത്രമുള്ളവരെ ഗുരുതരമാകാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇപ്പോഴത്തെ അവസ്ഥ അതല്ല, വരുന്നത് തന്നെ ക്രിട്ടിക്കൽ ആയിട്ടാണ്. എല്ലാവർക്കും ഓക്സിജൻ കൊടുക്കേണ്ട അവസ്ഥയാണ്. ഐ.സി.യു ഡ്യൂട്ടിയാണ് കൂടുതലും എടുത്തിട്ടുള്ളത്. ഇപ്പോൾ വെന്റിലേറ്റർ രോഗികൾ കൂടുന്നുണ്ട്. കഴിഞ്ഞ വർഷം മുതലേ ഇത് കാണുന്നതാണ്. ചെറുപ്പക്കാരിലേക്ക് വരുന്നത് കാണുമ്പോൾ ഭയം തോന്നാറുണ്ട്. കൊവിഡ് ന്യുമോണിയ വളരെ കൂടുതലാണ്. പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കാൻ തന്നെ പേടിയാണ്. അമ്പത് കിലോമീറ്ററോളം ബൈക്ക് ഓടിച്ചാണ് വരുന്നതും പോകുന്നതും. വണ്ടി ഓടിച്ച് പോകാനുള്ള കൊതി കൊണ്ടല്ല, നമ്മുടെ സുരക്ഷയും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയുമൊക്കെ നമ്മുടെ കൈകളിലാണ്. പൊലീസിനു വേണ്ടിയോ സർക്കാരിന് വേണ്ടിയോ മാസ്ക് ധരിക്കുന്നവരാണ് ഏറെയും. അതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പറഞ്ഞുകൊടുത്താൽ പോലും മനസിലാകാത്തവരുണ്ട്. സയൻസിനെ സംബന്ധിച്ച് ഇതൊരു പുതിയ വിഷയമാണ്. ഇതിൽ പഠനമൊക്കെ വന്ന് കൃത്യമായ മരുന്നൊക്കെ വരാൻ ഒരുപാട് സമയമെടുക്കും. കുറേനാളത്തേക്ക് ഈ വൈറസ് മ്യൂട്ടേഷൻ സംഭവിച്ച് നമ്മുടെ കൂടെത്തന്നെയുണ്ടാകും.
മുമ്പൊക്കെ ഡ്യൂട്ടി കഴിഞ്ഞാൽ ഏഴ് ദിവസം ക്വാറന്റൈനിൽ നിൽക്കാൻ കഴിയുമായിരുന്നു. പക്ഷേ, ഇപ്പോൾ അവസ്ഥ അതല്ല. സ്ട്രെസ് ഭയങ്കര കൂടുതലാണ്. ജീവൻ പണയം വച്ചാണ് ഞങ്ങളെല്ലാം രോഗികൾക്കൊപ്പം നിൽക്കുന്നത്. ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യാൻ മടിക്കുന്നവരുണ്ട്. വൈറസിന്റെ വ്യാപനം കുറയ്ക്കാനുള്ള മാന്ത്രികത പൊലിസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ കൈയിലല്ല. പൊതുജനങ്ങളുടെ കൈയിൽ തന്നെയാണ്. നമ്മളോരുരുത്തരും തന്നെയാണ് വിചാരിക്കേണ്ടത്.
മനുഷ്യരല്ലേ ഞങ്ങളും
നിഷ ഹമീദ്
(സ്റ്റേറ്റ് സെക്രട്ടറി,
കേരള ഗവ.നഴ്സസ് അസോസിയേഷൻ )
നഴ്സിംഗ് ഓഫീസർ ഗ്രേഡ് 1
ഇ.എസ് ഐ ഡിസ്പെൻസറി, ചാക്ക
തിരുവനന്തപുരം
ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കാലത്തിലൂടെയാണ് നമ്മളെല്ലാവരും മുന്നോട്ട് പോകുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. നിപ്പ വന്നപ്പോഴാണ് നമ്മളത് കാണുന്നത്. ആ ഐഡിയയിൽ പിടിച്ചുകൊണ്ടാണ് മുന്നോട്ട് നീങ്ങിയത്. അവയർനെസ് ക്ലാസുകളായിരുന്നു തുടക്കം. കുടുംബത്തിൽ നിന്നും മൊത്തം മാറി നിൽക്കുകയായിരുന്നു ആദ്യ ഘട്ടം. പതിനാല് ദിവസം തുടർച്ചയായി ഡ്യൂട്ടി. പിന്നെ ക്വാറന്റൈൻ. നെഗറ്റീവ് ആയ ശേഷം വീണ്ടും ഡ്യൂട്ടിയിൽ കയറുന്നു. മതിലിന്റെ പുറത്ത് നിന്ന് ചെറിയ കുഞ്ഞുങ്ങളെ നോക്കി കണ്ട് ഡ്യൂട്ടിക്ക് പൊയ്ക്കൊണ്ടിരുന്ന ഒരുപാട് സഹപ്രവർത്തകരുണ്ട്. നാല് മണിക്കൂർ പോലും ധരിക്കാൻ ബുദ്ധിമുട്ടുള്ള പി.പി.ഇ കിറ്റ് ആറ് മണിക്കൂർ ഇട്ടോട്ട് നിൽക്കുന്നവർ പോലുമുണ്ട്. മനുഷ്യരല്ലേ ഞങ്ങളും. ആദ്യം മുതലേ വീട്ടിലായിരുന്നു ക്വാറന്റൈൻ കാലം ചെലവഴിച്ചത്. എന്റെ വീട്ടിൽ അതിനുള്ള സൗകര്യമുള്ളതുകൊണ്ടാണ് അതിന് പറ്റിയത്. അതിന് പറ്റാത്ത ഒരുപാട് പേരെ അറിയാം. സ്വന്തം വീട്ടിലാണെങ്കിൽ പോലും എന്റെ റെസിഡൻസിലുള്ളവർ എതിർത്തിരുന്നു. അത് സോഷ്യൽ സ്റ്റിഗ്മയാണ്. ആരുടെയും കുറ്റമല്ല, പേടിയാണ്. ചെറിയ മക്കളാണ് എനിക്ക്. അവരുമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും കുളിച്ചിട്ടാണ് പോകുന്നത്. അവിടെ ചെന്ന് പി.പി.ഇ ഒക്കെയിടും. ഡ്യൂട്ടി കഴിഞ്ഞ് അവിടെ നിന്ന് കുളിച്ചിട്ടാണ് ഇറങ്ങുന്നത്. അവിടെയിടുന്ന ഡ്രസ് അവിടെയിട്ട് തന്നെ സോപ്പിട്ട് കഴുകിയുണക്കും. വീട്ടിൽ വന്ന് വീണ്ടും കുളിക്കും. മൂന്ന് നാല് പ്രാവശ്യമൊക്കെ കുളിക്കാറുണ്ട്. പേടിയോടെ തന്നെയാണ് എല്ലാവരും ജോലി ചെയ്യുന്നത്. ഐ.സി.യുവിൽ ജോലി ചെയ്യുമ്പോൾ നല്ല പേടി തോന്നും. പക്ഷേ, ജോലി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. നമ്മുടെ ഉത്തരവാദിത്തമല്ലേ. മുന്നിൽ വരുന്നവരെയെല്ലാം രക്ഷപ്പെടുത്തണമെന്ന് മാത്രമേ ആ സമയത്ത് ചിന്തയുള്ളൂ. പ്രിയപ്പെട്ടവരെയൊന്നും കാണാതെയും അറിയാതെയും വന്ന് കിടക്കുന്നവരാണ് നമുക്ക് മുന്നിലുള്ളത്. അവരുടെ മാനസികാവസ്ഥ നമ്മളേക്കാൾ മോശമാണ്. അവർക്ക് വേണ്ട ധൈര്യം കൊടുക്കേണ്ടതും നമ്മളാണ്. ഇവിടെ നിന്ന് ചാടി പോകാൻ നോക്കുന്നവരുണ്ട്., ആഹാരം കഴിക്കാതെയിരിക്കുന്നവരുണ്ട്, ഗർഭിണികളുടെ ഉത്കണ്ഠ കാണേണ്ടി വരുന്നുണ്ട്. അപ്പോൾ ഡബിൾ മാസ്കും പി.പി.ഇ കിറ്റും ധരിക്കുന്ന ഞങ്ങളുടെ അവസ്ഥയോ? ഓരോരുത്തരുടെയും ജീവിതം ഓരോ കഥയാണ്. സ്വന്തം ജീവിതവും ചുറ്റിലുമുള്ളവരുടെ ജീവിതവും നമ്മുടെ കൈകളിലാണ്. അത് മറക്കാതിരിക്കുക.
പേടിയെക്കാൾ വലുതല്ലേ ഉത്തരവാദിത്തം
സുമ റെജിൻ
നഴ്സിംഗ് ഓഫീസർ ഗ്രേഡ് 1
ഫാമിലി ഹെൽത്ത് സെന്റർ മണലൂർ
തൃശൂർ
ജോലിയാണല്ലോ, പേടിച്ചിട്ട് കാര്യമില്ല. നമുക്കെന്തെങ്കിലും സംഭവിക്കോ എന്നൊന്നും ചിന്തിക്കാൻ പറ്റില്ല. പാൻഡമിക് കാലത്ത് ഏറ്റവും നന്നായി പണിയെടുക്കേണ്ടവർ ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. ആ ഉത്തരവാദിത്തത്തിൽ നിന്നും ആരും മാറി നിൽക്കില്ല. എന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ സിംഗിൾ പേരന്റാണ്. ഭർത്താവ് വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടു. മക്കളുടെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. കൊവിഡിന്റെ തുടക്കകാലത്ത് വീട് പണി, ബന്ധുവിന്റെ മരണം ഒക്കെയായിട്ട് വലിയ ബുദ്ധിമുട്ടിലായിരുന്നു. പത്ത് ദിവസം തുടർച്ചയായ ഡ്യൂട്ടി വന്നതോടെ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു അവരെ നിറുത്തിയത്. നമുക്കെന്തെങ്കിലും പറ്റിയാൽ അവരെ നോക്കാൻ വേറെ ആരുമില്ല എന്നതായിരുന്നു ആ സമയത്ത് അനുഭവിച്ച ഏറ്റവും വലിയ വിഷമം. ഞാൻ ഫാമിലി ഹെൽത്ത് സെന്ററിലാണ് വർക്ക് ചെയ്യുന്നത്. ഡ്യൂട്ടി നല്ല ബുദ്ധിമുട്ടാണ്. ഒരുപാട് പേരൊന്നും ഇല്ല. പക്ഷേ രോഗികളുടെ എണ്ണം കൂടുതലാണ്. ഞങ്ങളിൽ തന്നെ പലരും പൊസിറ്റീവുമാണ്. അപ്പോൾ അധികഡ്യൂട്ടി എടുക്കേണ്ടി വരും. നാട്ടിൻപുറമായതു കൊണ്ട് തന്നെ വാക്സിനേഷൻ, സ്വാബ് കളക്ഷൻ, വാർഡ് ഡ്യൂട്ടി ഒക്കെയുണ്ട്. ശരിക്കും പ്രയാസമാണ്. ആദ്യത്തെ ഘട്ടത്തിൽ അത്ര ഗുരുതരമായിരുന്നില്ല കാര്യങ്ങൾ. ഇപ്പോൾ ആശങ്ക മാത്രമേയുള്ളൂ. പി.പി.ഇ കിറ്റ് ആദ്യമൊക്കെ ഇടുമായിരുന്നു. ഇപ്പോൾ പക്ഷേ അത് പോലും പ്രാക്ടിക്കൽ ആകാത്ത അവസ്ഥയാണ്. അത്രയേറെ രോഗികളാണ്. ക്രിട്ടിക്കൽ രോഗികളൊക്കെ ഒരുപാടുണ്ട്. വീടടച്ചിട്ടാണ് പൊയ്ക്കൊണ്ടിരുന്നത്. ഇൻചാർജ് ഡ്യൂട്ടിയായിരുന്നു. അപ്പോൾ പോയി വരാൻ പറ്റില്ല. റിസ്ക് പിടിച്ച ജോലി തന്നെയാണ്. എന്നാലും മാറി നിൽക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |