കഴിഞ്ഞ് രണ്ടു ദിവസമായി കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന ചർച്ച മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്‌പോരാണ്. താൻ മുഖ്യമന്ത്രിയെ തല്ലിത്താഴെയിട്ടു എന്ന് സുധാകരൻ പറഞ്ഞതായി ഒരു മാദ്ധ്യമത്തിൽ വന്ന അഭിമുഖമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ കടുത്തഭാഷയിൽ വിമർശിച്ചുകൊണ്ട് മറുപടി നൽകിയതോടെ സിപിഎം കോൺഗ്രസ് പോരിന്റെ പുതിയൊരു അദ്ധ്യായത്തിന് ആരംഭം കുറിക്കുക കൂടിയായിരുന്നു. തന്നെ പറ്റി പറഞ്ഞതെല്ലാം സുധാകരന്റെ സ്വപ്‌നങ്ങൾ മാത്രമായിരിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി, തന്റെ മക്കളെ തട്ടികൊണ്ടുപോകാൻ സുധാകരൻ ശ്രമം നടത്തിയിരുന്നതായും ആരോപണമുയർത്തി. മാത്രമല്ല, സുധാകരന് മണൽമാഫിയയുമായും സ്വർണക്കടത്തുമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപണത്തിൽ ഉന്നയിച്ചു.
ഇതിനെല്ലാമുള്ള മറുപടി ഇന്ന് നൽകുമെന്നുള്ള കെ സുധാകരന്റെ പ്രതികരണത്തിൽ കാത്തിരിക്കുകയായിരുന്നു രാഷ്‌ട്രീയ കേരളം. ഊഹം തെറ്റാതെ തന്നെ താളത്തിൽ തുടങ്ങി മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു കെപിസിസി അദ്ധ്യക്ഷൻ. കെ സുധാകരന്റെ ശരീരഭാഷ നന്നായി അറിയാവുന്ന കോൺഗ്രസിലെ സഹപ്രവർത്തകർ പോലും ഒരുപക്ഷേ ഇന്നത്തെ അദ്ദേഹത്തിന്റെ വാർത്താ സമ്നേളനത്തിൽ അന്ധാളിച്ചിരിക്കാം. വളരെ വികാരാധീനനായാണ് സുധാകരൻ പ്രതികരിച്ചത്. ഒരുഘട്ടത്തിൽ മാദ്ധ്യമപ്രവർത്തകരെ പോലും വിചാരണ ചെയ്യുന്ന നിലയിലേക്ക് കെപിസിസി അദ്ധ്യക്ഷൻ കടക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയോ, ചെന്നിത്തലയോ, മുല്ലപ്പള്ളിയോ അല്ല താനെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു കെ സുധാകരന്റെ ഇന്നത്തെ പ്രകടനം. പിണറായി വിജയന്റെ കാർക്കശ്യത്തിനും ധാർഷ്‌ട്യത്തിനും പോന്ന നേതാവ് തന്നെയാണ് കേരളത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനെന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു. എന്റെ കുട്ടികൾ എന്നാണ് പ്രവർത്തകരെ സുധാകരൻ പലകുറി വിശേഷിപ്പിച്ചത്. ഇത് കോൺഗ്രസ് പ്രവർത്തകരിൽ, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ സുധാകരനോടുള്ള ആഭിമുഖ്യത്തിന് ആക്കം കൂട്ടുകയേയുള്ളൂ എന്നതിൽ സംശയം വേണ്ട.
തെളിയിച്ചു കാണിക്കൂ എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങളോരോന്നും എടുത്തു പറഞ്ഞുകൊണ്ട് സുധാകരൻ വെല്ലുവിളിച്ചത്. ആ വെല്ലുവിളി പിണറായി വിജയൻ തള്ളുമോ കൊള്ളുമോ എന്ന് ഇന്നത്തെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |