ന്യൂഡൽഹി :ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായെന്ന് കരുതുന്ന കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമായ ഡെൽറ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രൺദീപ് ഗുലേരിയ. ബ്രിട്ടനിൽ മൂന്നാം തരംഗത്തിന് കാരണമായ ഈ വകഭേദത്തെക്കുറിച്ച് പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധം തീർക്കമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകും, ചിലപ്പോൾ കുറച്ച് നീണ്ടേക്കാം. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ജനങ്ങളുടെ ജാഗ്രതയ്‌ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാനാവൂ.
ബി. 1.617.2.1, എ.വൈ. 1 എന്നെല്ലാം അറിയപ്പെടുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിൽ കെ 417എൻ വ്യതിയാനം കൂടി ഉൾചേർന്നതായി ഡൽഹി സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്‌കറിയ പറയുന്നു. സാർസ് കോവ് 2 വൈറസിന്റെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീനാണ് വ്യതിയാനം സംഭവിച്ചത്. ഇന്ത്യ അടുത്തിടെ അനുമതി നൽകിയ കോവിഡിനെതിരെയുള്ള മോണോക്ലോണൽ ആന്റിബോഡി കോക്ടെൽയിൽ ട്രീറ്റ്‌മെന്റിനെ പ്രതിരോധിക്കാൻ ഡെൽറ്റ പ്ലസ് വകഭേദത്തിന് ശേഷിയുണ്ടെന്നും റിപ്പോർട്ടുണ്ട്.
60,000ൽ താഴെ പുതിയ രോഗികൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കൊവിഡ് കണക്കുകൾ 60,000 ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1,576 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,86,713 ആയി. നിലവിൽ 7,29,243 പേരാണ് ചികിത്സയിലുള്ളത്.
ഇതിനിടെ ഡൽഹിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ 28 വരെ നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |