തിരുവനന്തപുരം: മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ഡി.ജി.പി അടക്കമുളള പൊലീസുകാർ യോഗത്തിൽ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി അടക്കമുള്ളവർ അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. ആ മാസ്ക് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാ? ഞാനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ്. മറ്റാരുമായും ഇപ്പോൾ ഒരു സമ്പർക്കം ഉണ്ടാകുന്നില്ല. എന്റെ വീട്ടിൽ എന്റെ റൂമിൽ ഇരുന്നുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതുപോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവർ അവിടെ മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നത്. അദ്ദേഹത്തെയും അതുപോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം നിരന്തരമായി മാസ്ക് ഇട്ടുകൊണ്ട് നമ്മൾ കാണുന്നതാണ്. അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് പൊലീസുകാർ മാസ്കും സാമൂഹിക അകലവും പാലിക്കാതെ മുഖ്യന്ത്രിയുടെ ഓൺലെെൻ പ്രസംഗം കാണുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് അധികാരി അടക്കമുളളവർ വീഴ്ചവരുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയായിരുന്നു. എന്നാൽ പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുന്ന പൊലീസുകാരുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ വീഴ്ചയെ നിസാരവൽകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |