ന്യൂഡൽഹി: മക്കൾ പ്രായപൂർത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂർത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിർത്തലാക്കിയെന്ന കേസിൽ വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു ജോലി ലഭിക്കുന്നതുവരെയോ മാസം 15000 രൂപ വച്ച് പിതാവ് ചിലവിന് കൊടുക്കണം എന്ന് കോടതി വിധിച്ചു.
വിവാഹമോചിതരായ ദമ്പതികൾക്ക് 20 വയസുള്ള ഒരു മകനും 18 വയസുള്ള ഒരു മകളുമാണുളളത്. വിവാഹമോചനത്തിനു ശേഷം അമ്മയോടൊപ്പം കഴിയുന്ന മക്കളുടെ ചിലവിന് അച്ഛൻ 15000 രൂപ വീതം മാസം നൽകിയിരുന്നു. എന്നാൽ മകൻ പ്രായപൂർത്തിയായതോടെ മകനുള്ള ചെലവ് നൽകുന്നില്ല എന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. അമ്മയ്ക്ക് ചിലവിന് കൊടുക്കേണ്ട എന്ന് നേരത്തെ കുടുംബ കോടതി വിധിച്ചിരുന്നു.
വർദ്ധിച്ചു വരുന്ന ജീവിതചിലവിനിടെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന മകന്റെ ചിലവ് അമ്മ മാത്രം വഹിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. മകന് 18 വയസ് പൂത്തിയായി എന്നതു കൊണ്ട് മാത്രം അവൻ കുടുംബം നോക്കാൻ പ്രാപ്തനായി എന്നർത്ഥമില്ലെന്നും മകന്റെ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെയോ അവന് ഒരു ജോലി കിട്ടുന്നതുവരെയോ മാതാപിതാക്കൾ അവന്റെ ചിലവ് വഹിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ഈ ഭാരം അമ്മയുടെ മാത്രം തലയിൽ ഇടുന്നത് ശരിയല്ലെന്നും അച്ഛന് കൂടി ഇതിൽ തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |