കൊല്ലം: വീടാണ്, പക്ഷേ കല്ല് കൊണ്ടുള്ള ചുവരുകളോ മേൽക്കൂരയോ ഇല്ല. ഉള്ളത് ജി.ഐ പൈപ്പുകൾ കൊണ്ടുള്ള തൂണുകളും അതിനെ മുറുക്കി നിറുത്താൻ നട്ടും ബോൾട്ടുകളും മാത്രം. മേൽക്കൂര ഷീറ്റ് കൊണ്ടുള്ളതാണ്. കൊല്ലം ചന്ദനത്തോപ്പിലാണ് മലയാളികൾക്ക് കൗതുകമാകുന്ന ചെലവ് കുറഞ്ഞ ഈ പൈപ്പ് വീട് ഉയരുന്നത്.
മോടി ചോരാത്ത ഇരുനില വീട്
ബാത്ത് അറ്റാച്ചിടായ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും അടങ്ങുന്നതാണ് ഇരുനില വീട്. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ. ബാൽക്കണിയുമുണ്ട്. താഴെത്തെയും മുകളിലത്തെയും നിലയിൽ സാധാരണ പോലെ തന്നെ തറയിൽ ടൈൽ പാകും. മേൽക്കൂര ഷീറ്റ് മേഞ്ഞതാണെങ്കിലും പുറമെ നിന്ന് നോക്കിയാൽ അങ്ങനെ തോന്നുകയേയില്ല. വീ ബോർഡുകൾ വച്ചാണ് ഭിത്തികൾ നിർമ്മിക്കുന്നത്. അലൂമിനിയം ജനൽപാളികളും ഗ്ളാസിട്ട ജനലുകളുമുണ്ട്. വാതിലുകളും അലൂമിനിയത്തിലാണ് നിർമ്മിക്കുന്നത്. റെഡിമെയ്ഡ് വീടായതിനാൽ മില്ലീമീറ്ററിന്റെ കൃത്യത പോലും പാലിച്ചേ പറ്റുകയുള്ളൂ. ഭാവനയേക്കാൾ കൂടുതൽ കൃത്യതയ്ക്കാണ് ഇവിടെ സ്ഥാനം. സാധാരണ വീടുകളുടെ ഭിത്തികളെക്കാൾ കനം കുറവായതിനാൽ സ്ഥലനഷ്ടവും കുറയും.
ചെലവ് 8.50 ലക്ഷം
ഇഷ്ടികയും സിമന്റ് കട്ടയും സിമന്റുമൊക്കെ ഉപയോഗിച്ചുള്ള സാധാരണ കെട്ടിട നിർമ്മാണത്തിന്റെ പകുതി ചെലവ് പോലും ഈ കെട്ടിട നിർമ്മാണത്തിന് വരില്ല. വീട് പൂർത്തിയാകുമ്പോൾ എട്ടര ലക്ഷം രൂപയാകും ചെലവ്. സാധാരണ ഇതുപോലൊരു വീട് നിർമ്മിച്ചാൽ 18 ലക്ഷം രൂപ വരെയാകും. 26 വർഷം വീട് ഈടുനിൽക്കുമാണ് കമ്പനി നൽകുന്ന ഉറപ്പ്. വേണ്ടുവിധം പെയിന്റിംഗും മറ്റ് അറ്റകുറ്റപ്പണികളും നടത്തിയാൽ പിന്നെയും കാലങ്ങളോളം വീട് നിലനിൽക്കും.
ചന്ദനത്തോപ്പ് കുഴിയം മുമ്പാലതാഴതിൽ രമണൻ പിള്ളയാണ് മുമ്പാലക്കുളത്ത് തന്റെ മൂന്നേകാൽ സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള പൈപ്പ് വീട് നിർമ്മിക്കുന്നത്. ഒരു മാസം മുമ്പാണ് ഇവിടെ വീടിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയത്. മഴയുള്ളതിനാൽ ഇടയ്ക്ക് തടസപ്പെട്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വീട് പൂർത്തിയാകും. ഇവിടെ പശുഫാം നടത്തിവരികയാണ് രമണൻ. റോഡരികിലെ ഭൂമിയിൽ ഒരു വീട് നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് ചെലവ് കുറഞ്ഞ പൈപ്പ് വീടുകളെപ്പറ്റി അറിഞ്ഞത്. എറണാകുളം പച്ചാളത്തെ അശ്വിൻ എൻജിനിയറിംഗാണ് വീട് നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |