കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. അർജുന്റെ സംഘത്തിനായി സ്വർണവുമായി വരുമ്പോൾ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷെഫീക്കിനെയും ഇന്ന് കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യും. ഇയാളെ ഏഴു ദിവസത്തേക്ക് കസ്റ്റംസിന് കസ്റ്റഡിയിൽ ലഭിച്ചു.
കസ്റ്റംസ് നൽകിയ നോട്ടീസിനെ തുടർന്ന് ഇന്നലെ രാവിലെ 10.50നാണ് രണ്ട് അഭിഭാഷകർക്കൊപ്പം ഹൈക്കോടതി ജംഗ്ഷനിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണറേറ്റ് ഓഫീസിൽ അർജുൻ ഹാജരായത്. രാത്രി എട്ടിന് അറസ്റ്റു രേഖപ്പെടുത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് വിഭാഗം കമ്മിഷണർ സുമിത് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ വി. വിവേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അർജുനെതിരെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്ന് ഇയാൾക്കൊപ്പമെത്തിയ അഡ്വ.പി.കെ. റമീസ് പറഞ്ഞിരുന്നു. ജൂൺ 21 ന് ദുബായിൽ നിന്നുവന്ന മുഹമ്മദ് ഷെഫീക്കിൽ നിന്ന് സ്വർണം ഏറ്റുവാങ്ങാൻ എത്തിയതാണ് അർജുൻ ആയങ്കി. മുഹമ്മദ് ഷെഫീക്ക് കസ്റ്റംസിന്റെ പിടിയിലായതോടെ ഇയാൾ മുങ്ങി. പിടിയിലായ മുഹമ്മദുമായി അർജുൻ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുൾപ്പെടെ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. താനുമായുള്ള ബന്ധം പറയരുതെന്നും രക്ഷിക്കാമെന്നും അഭിഭാഷകനെ ഏർപ്പെടുത്താമെന്നും മുഹമ്മദിന് അർജുൻ ഉറപ്പുനൽകിയിരുന്നു.
സ്വർണക്കടത്തിൽ അർജുന്റെ പങ്ക് വ്യക്തമാണെന്ന് മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയിൽ കിട്ടാൻ നൽകിയ അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. അർജുൻ ഉൾപ്പെടെ നാലുപേരുടെ നിർദേശപ്രകാരമാണ് സ്വർണം കടത്തിയതെന്ന് മുഹമ്മദ് മൊഴി നൽകിയിട്ടുണ്ട്. ദുബായിലുള്ള സലിം, ജലീൽ, മുഹമ്മദ് എന്നിവരെക്കുറിച്ചും വിവരങ്ങൾ നൽകി.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്നും പുറത്തിറങ്ങിയാൽ സ്വർണം കൈമാറണമെന്നും അർജുനാണ് നിർദേശങ്ങൾ നൽകിയത്. സ്വർണം കൊണ്ടുവരാൻ നാല്പതിനായിരം രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തത് അർജുനാണ്.
മുഹമ്മദ് ഷെഫീക്ക് 2332 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്. 1,11,00,320 രൂപയാണ് സ്വർണത്തിന്റെ വില. മുമ്പ് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെട്ടയാളല്ല. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലയാണ് കണ്ണിയാക്കിയത്.
മുഹമ്മദിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. കടത്തു സ്വർണം അവസാനയാളിൽ എത്തിക്കുന്നതുവരെയുള്ള കണ്ണികളുമായുള്ള ബന്ധം ഫോൺ രേഖകളിൽ വ്യക്തമാണ്. പത്തു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെങ്കിലും ഏഴു ദിവസം മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്. കേസിലുൾപ്പെട്ടവരുടെ പശ്ചാത്തലവും സ്വർണക്കടത്തിന്റെ വ്യാപ്തിയും സങ്കീർണതയും പരിഗണിച്ച് മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ മുഹമ്മദ് ഷെഫീക്കുമായി സംസാരിച്ചശേഷമാണ് ജൂൺ അഞ്ച് രാവിലെ 11 വരെ കസ്റ്റഡിയിൽ വിട്ടത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കരുത്, ജൂലായ് അഞ്ചിന് 11ന് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കസ്റ്റഡി അനുവദിച്ചത്.
ഡി.വൈ.എഫ്.ഐക്ക് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്,
'ഒറ്റ രാത്രി കൊണ്ട് ഒറ്റുകാരൻ;അംഗീകരിക്കാനാവില്ല '
കണ്ണൂർ: സ്വർണ ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയിൽപെടുത്തിയിട്ടും തിരുത്താൻ തയ്യാറായില്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. ആകാശ് അവസാനമിട്ട ഫേസ് ബുക്ക് പോസ്റ്റിന് താഴെ സവാദ് എന്നയാളുടെ കമന്റിന് മറുപടിയായാണ് ഈ കുറിപ്പ്.
ഇത് ഒരുതരം വൈകാരികത ഇളക്കിവിടലാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവുമ്പോൾ പറയുന്നതിൽ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും. രക്തസാക്ഷികളെ ഒറ്റിക്കൊടുത്തവർ ആരായാലും അവരുടെ പേര് വെളിപ്പെടുത്തണം. താനാണ് കുറ്റവാളിയെങ്കിൽ തെരുവിൽ വന്ന് നിൽക്കാം. നിങ്ങൾക്കെന്നെ എറിഞ്ഞുകൊല്ലാവുന്നതാണ്. അല്ലാതെ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കുറിപ്പിൽ പറയുന്നു.
കേസിൽ ആരോപണവിധേയരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. സി.പി.എം ജില്ലാ നേതൃത്വവും ഇവരെ തള്ളിപ്പറഞ്ഞിരുന്നു.
ജാഗ്രത പാലിച്ചില്ലെങ്കിൽ തില്ലങ്കേരിമാരുണ്ടാവും: ബിനോയ് വിശ്വം
തിരുവനന്തപുരം: കള്ളക്കടത്തുകാരോട് ജാഗ്രത പാലിച്ചില്ലെങ്കിൽ ഇടത് പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ലങ്കേരിമാരുണ്ടാകുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നവരോടൊന്നും ഒരിക്കലും ഇടതുപ്രസ്ഥാനങ്ങൾക്ക് സന്ധി പാടില്ല. വിരുദ്ധമായ കാര്യങ്ങളുണ്ടായാൽ ഇടതുപക്ഷ മൂല്യങ്ങൾക്ക് തളർച്ച നേരിടുമെന്നും രാമനാട്ടുകര സ്വർണ ക്വട്ടേഷൻ കേസ് വിവാദത്തെ സൂചിപ്പിച്ച് ബിനോയ് വിശ്വം ഒരു ഓൺലൈൻ വാർത്താചാനലിനോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |