എസ്.ഐയ്ക്കും രണ്ട് ഉദ്യോഗസ്ഥർക്കും പരിക്ക്
മാവേലിക്കര : വീട്ടമ്മയുടെ വീടാക്രമിച്ച യുവാവ് ,പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. മാവേലിക്കര പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ പദ്മകുമാർ, സി.പി.ഒ ഗിരീഷ് ലാൽ, ഹോം ഗാർഡ് സഹദേവൻ എന്നിവരെയാണ് പൈനുംമൂട് സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ സോജി ആക്രമിച്ചത്. സംഭവശേഷം രക്ഷപ്പെട്ട സോജിക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ സി.പി.ഒ ഗിരീഷ് ലാലിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.30 ന് ഇറവങ്കര ആനന്ദേശ്വരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സാമ്പത്തിക തർക്കത്തെത്തുടർന്ന് സോജി ആനന്ദേശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. ഇതേപ്പറ്റി ഫോണിൽ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനാണ് പൊലീസ് സംഘം എത്തിയത്. സോജി ഈ സമയം ആക്രമണം നടത്തിയ വീടിന്റെ സമീപം സ്‌കൂട്ടറിൽ നില്പുണ്ടായിരുന്നു. ഇയാളെ പിടികൂടി ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇടിച്ചും ചവിട്ടിയും പൊലീസുദ്യോഗസ്ഥരെ വീഴ്ത്തിയ ശേഷമാണ് സോജി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |