തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തിയ ജൻറം ബസിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടതിൽ പ്രതിഷേധവുമായി കണ്ടക്‌ടർ. ബസിൽ ബെൽ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. സർവ്വീസ് നടത്തുന്ന ബസിലിരുന്ന് വീഡിയോ ചെയ്‌താണ് ഡ്രൈവർ തന്‍റെ വികാരനിഭർരമായ പ്രതിഷേധം അറിയിച്ചത്. നിമിഷങ്ങൾക്കരം വീഡിയോ കെ എസ് ആർ ടി സി ജീവനക്കാരുടെ ഗ്രൂപ്പുകളിൽ വൈറലായി. സംഭവം വിവാദമായതോടെ കണ്ടക്‌ടറെ പിന്തുണച്ച് വിവിധ കെ എസ് ആർ ടി സി യൂണിയനുകളും രംഗത്ത് വന്നു.
ബസിൽ ബെൽ കെട്ടാത്തത് കെ എസ് ആർ ടി സി, മാനേജിംഗ് ഡയറക്‌ടർ പുറത്തിറക്കിയ കൊവിഡ് പ്രോട്ടോക്കോളിന്‍റെ നഗ്‌നമായ ലംഘനമാണെന്നാണ് ആക്ഷേപം. ബസിൽ ബെൽ ഇല്ലാത്ത കാര്യം ഇതിനു മുമ്പും കണ്ടക്‌ടർ ഡിപ്പോ എഞ്ചിനീയറെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ എഞ്ചിനീയർ തയ്യാറായില്ലെന്നാണ് ആരോപണം.
നിരവധി യാത്രക്കാരുമായി നിരന്തരം ബന്ധപ്പെടുന്ന കണ്ടക്‌ടർ ആ കൈ ഉപയോഗിച്ച് മാസ്‌ക് മാറ്റി വിസിൽ ഉപയോഗിക്കുമ്പോൾ കൊവിഡ് പകാരാനുളള സാദ്ധ്യത വളരെ കൂടുതലാണ്. നിലവിൽ കെ എസ് ആർ ടി സി സാനിറ്റെസറോ മാസ്കോ തൊഴിലാളികൾക്ക് നൽകുന്നുമില്ല. താൻ കൊവിഡ് വന്നു മരിച്ചാൽ തന്‍റെ മക്കൾക്ക് ജോലി നൽകി ദ്രോഹിക്കരുതെന്നാണ് കണ്ടക്‌ടർ വീഡിയോയിൽ പറയുന്നത്. ബെൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മാസ്‌ക് വയ്‌ക്കാതെയാണ് കണ്ടക്‌ടർ ഡ്യൂട്ടി ചെയ്‌തത്.
ബസിൽ ബെൽ കെട്ടാൻ നടപടി സ്വീകരിക്കാത്ത എഞ്ചിനീയർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സർവീസ് ബഹിഷ്‌കരക്കുന്നത് അടക്കമുളള നടപടികളിലേക്ക് കടക്കുമെന്ന് ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ എസ് ടി ഇ യുവിന്‍റെ ( സി പി ഐ) നേതാക്കൾ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
ക്ഷുഭിതനായി ബിജു പ്രഭാകർ
സംഭവം വിവാദമായതിന് പിന്നാലെ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകർ തൊഴിലാളി സംഘടന നേതാവിനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി. കെ എസ് ആർ ടി സിയിലെ മെക്കാനിക്കൽ എഞ്ചിനീയർമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് ബിജു പ്രഭാകറിന്‍റെ സംഭാഷണം. ഓഡിയോ ക്ലിപ്പിലെ പ്രസക്ത ഭാഗങ്ങൾ...
'ഒരു ബസ് ഇറക്കുന്നതിന് കണ്ടക്‌ടർക്ക് ബെൽ വേണമെന്ന സാമാന്യ ബോധമില്ലാത്തത് ആരാണെന്ന് എനിക്കറിയണം. അടൂരുളള ഒരാൾ ടയറിൽ നട്ട് മുറുക്കത്തില്ല. ഇതാരാണെന്നുളള റിപ്പോർട്ട് എനിക്ക് ഇന്ന് വേണം. കണ്ടക്‌ടർക്ക് എതിരെ നടപടിയെടുക്കാത്തത് അയാൾ അയാളുടെ ഫ്രസ്‌ട്രേഷൻ കൊണ്ട് പറയുന്നതാണ്. അയാൾക്ക് വിവരം കുറവാണെന്ന് അയാളുടെ സംസാരത്തിൽ നിന്നു തന്നെ മനസിലാകും. കൊവിഡിനെപ്പറ്റി ആലോചിച്ച് പേടിച്ച് മാസ്‌കില്ലാതെയാണ് അയാൾ വിസിൽ ഊതുന്നത്. അയാൾക്ക് അഥവാ കൊവിഡുണ്ടെങ്കിൽ മാസ്‌ക്കില്ലാതെ വിസിൽ ഊതുമ്പോൾ പത്ത് പേർക്ക് രോഗം പകർത്തുകയാണ്. കെയർലെസായി ബെൽ ഇല്ലാതെ ബസ് ഇറക്കുന്നയാൾക്കെതിരെ നടപടിയെടുത്തേ പറ്റത്തുളളൂ. എഞ്ചിനീയർമാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്ന കുറച്ച് പേരുണ്ട്. ഒരു പിണ്ണാക്കും അറിയില്ല. വളരെ വ്യക്തമായിട്ട് ഞാൻ പറയുകയാണ്, ഒരു പിണ്ണാക്കും അറിയില്ല. ഒരു കാര്യം ഞാൻ അവരെ ഏൽപ്പിക്കാൻ നോക്കുമ്പോൾ ഒളിച്ചോടുകയാണ്. എസ്റ്റേറ്റ്സ് മൊത്തത്തിൽ അവരെ ഏൽപ്പിക്കാമെന്ന് ഞാൻ വിചാരിച്ചു. പരസ്യം ഏൽപ്പിക്കാമെന്ന് വിചാരിച്ചു. വളരെ വളരെ മോശമാണ് എഞ്ചിനീയറിംഗ് നിലവാരം. ഞാനൊരു എഞ്ചിനീയർ ആയതുകൊണ്ട് പറയാം. ഡിപ്ലോമ ആണെങ്കിലും എഞ്ചിനീയറംഗ് ആണെങ്കിലും എഞ്ചിനീയറിംഗ് എന്നുവച്ചാൽ ഞങ്ങൾക്കെല്ലാം അഭിമാനമാണ്. പക്ഷേ ഇത് വളരെ വളരെ മ്ലേച്ചമാണ്. യാതൊരു കോമൺസെൻസും പ്രൊഫഷണലിസവും ഇല്ലാത്തവരാണ് എഞ്ചിനീയറിംഗ് വിംഗിലിരിക്കുന്നത്. നിങ്ങൾ ഫേസ്ബുക്കിൽ ഇടുകയോ എന്ത് വേണമെങ്കിലും ചെയ്‌തോ. എനിക്കൊരു വിരോധവുമില്ല.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |