ന്യൂഡൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് വിദഗ്ദ്ധരുമായി ആലോചിച്ച ശേഷമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കി. ചില മേഖലകളിൽ മാത്രമാണ് വ്യാപാരികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.
ബക്രീദിന് ഇളവ് നൽകിയതിന് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. ഇന്ന് തന്നെ വിശദീകരണം നൽകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. കൂടുതൽ സമയം വേണമെന്ന കേരളത്തിൻറെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളം വിശദീകരണം നൽകിയത്. കേരളത്തിന്റെ വിശദീകരണം പരിശോധിച്ച ശേഷം ചൊവ്വാഴ്ച വാദം കേൾക്കാമെന്ന് കോടതി ഹർജിക്കാരനെ അറിയിച്ചിരുന്നു. ഡൽഹിയിലെ മലയാളി വ്യവസായിയായ പി.കെ.ഡി.നമ്പ്യാരാണ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
ഐ.എം.എ ഉൾപ്പടെ എതിർത്തിട്ടും ചില സാമുദായിക താത്പര്യങ്ങൾ മുൻനിറുത്തിയാണ് സർക്കാർ ഇളവുകൾ ഒഴിവാക്കിയതെന്ന് ഹർജിയിൽ പറയുന്നു. ഉത്തർപ്രദേശിൽ കൻവാർ യാത്ര ഒഴിവാക്കിയതിന് സമാനമായി ബക്രീദ് ആഘോഷവും ഒഴിവാക്കണമെന്നും കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്
കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാം. രാത്രി 8 വരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |