കൊച്ചി: കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കുള്ള ന്യൂനപക്ഷ പദവി പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് കേഡറ്റ്സ് എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി തള്ളി. ന്യൂനപക്ഷ സമുദായങ്ങളിലെ ചുരുക്കം ചിലർ സമ്പന്നരാണെന്ന പേരിൽ ഈ സമുദായങ്ങളിലെ മുഴുവൻ അംഗങ്ങളും സാമൂഹികമായും സാമ്പത്തികമായും മുന്നിലാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ന്യൂനപക്ഷമെന്നത് ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്നും, ന്യൂനപക്ഷ വിഭാഗക്കാരായ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എണ്ണം പരിശോധിച്ചാൽ കേരളത്തിലെ നിയമസഭകളിൽ ഇവർക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.എന്നാൽ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർനിർണയിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷനോടു നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാരിന് നിയമപരമായി കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിൽ തിരഞ്ഞെടുപ്പുകളിൽ ജയിച്ച രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചേർന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിനൊരു ബന്ധവുമില്ല. ന്യൂനപക്ഷമെന്നതു നമ്മുടെ ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്ന പേരിൽ ഇവരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല. 1992ലെ ദേശീയ മൈനോറിറ്റി കമ്മിഷൻ ആക്ട് പ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി പരിഗണിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |